തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയിൽ ഇന്ത്യ എവിടെ നിൽക്കണമെന്നതിനെ കുറിച്ചാണ് 75ാം സ്വാതന്ത്ര്യ ദിനത്തിൽ നമ്മൾ ആലോചിക്കേണ്ടതെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. ഇന്ത്യൻ ബഹിരാകാശ പദ്ധതികളുടെ പിതാവായ വിക്രം സാരാഭായിയുടെ ജന്മവാർഷികത്തിന്റെ ഭാഗമായി സ്വാതന്ത്ര്യവും സയൻസും: വിക്രം സാരാഭായിയുടെ പങ്ക് എന്ന വിഷയത്തിൽ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
2047ൽ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്പോൾ ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യങ്ങളിലൊന്ന് ഇന്ത്യ ആയിരിക്കണം. മറ്റ് രാജ്യങ്ങളെ ആക്രമിച്ചോ കീഴ്‌പ്പെടുത്തിയോ അല്ല, അത് സാദ്ധ്യമാക്കേണ്ടത്. സാങ്കേതികവിദ്യയിലും ശാസ്ത്ര മേഖലയിലടക്കമുള്ള നേട്ടങ്ങളിലൂടെയായിരിക്കണം. സാങ്കേതിക മേഖലയിലെ ആധിപത്യം അനിവാര്യമാണ്. ബഹിരാകാശ രംഗത്ത് മാത്രമായി നേട്ടങ്ങൾ ഒതുക്കരുത്.
ഇന്ത്യയുടെ ശക്തി 30 - 35 വയസ് പ്രായക്കാരായ യുവാക്കളാണ്. മികച്ച കാഴ്‌ചപ്പാടുള്ള വിദ്യാർത്ഥികളായിരിക്കണം ഭാവി ഇന്ത്യയെ കുറിച്ച് ഇനി സംസാരിക്കേണ്ടത്. മനുഷ്യരാശിയെ മുന്നോട്ടുനയിക്കാൻ കഴിവുള്ള ഒരു രാജ്യം ഇവിടെയുണ്ടെന്ന് ഇന്ത്യയെക്കുറിച്ച് ലോകകാര്യങ്ങൾ പറയുന്നിടത്താണ് നമ്മുടെ വിജയമെന്നും സോമനാഥ് പറഞ്ഞു. വിവിധ സ്കൂളുകളിലെ കുട്ടികളുമായി അദ്ദേഹം സംവദിച്ചു.
വി.എസ്.എസ്.സി ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്‌ണൻ നായർ, ഐസർ ഡയറക്ടർ പ്രൊഫ. ജെ.എൻ. മൂർത്തി, ഐ.ഐ.എസ്.ടി ഡയറക്ടർ ഡോ. ശ്യാംദയാൽ ദേവ്, കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടർ ഡോ. ജി.പി. പദ്മകുമാർ, വിജ്ഞാനഭാരതി നാഷണൽ ഓർഗനൈസിംഗ് സെക്രട്ടറി ജയന്ത് സഹസ്രബുദ്ധ, സി.എസ്.ഐ.ആർ - എൻ.ഐ.ഐ.എസ്.ടി സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. യു.എസ്. ഹരീഷ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |