കണ്ണൂർ : കണ്ണൂർ സർവ്വകലാശാല പഠന ബോർഡുകൾ ചാൻസലറായ ഗവർണർ അംഗീകരിക്കാത്ത നടപടിയിൽ സിൻഡിക്കേറ്റിന് ആശങ്ക. കണ്ണൂർ സർവകലാശാലയുടെ വിവിധ വിഷയങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇന്നലെയാണ് സിൻഡിക്കേറ്റ് യോഗം ചേർന്നത്.
ഗവ. കോളേജ്, മാടായി കോപ്പറേറ്റീവ് കോളേജ് എന്നിവിടങ്ങളിലെ അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനങ്ങൾ യോഗം അംഗീകരിച്ചു.വിവിധ കോളേജുകളിലെ അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലെ സ്ഥാനക്കയറ്റങ്ങളും അംഗീകരിച്ചു.ഗവ. കോളേജ് തലശ്ശേരി, പയ്യന്നൂർ കോളേജ്, പാറാൽ അറബിക് കോളേജ് എന്നിവിടങ്ങളിലെ വിവിധ പ്രോഗ്രാമുകൾക്ക് സ്ഥിരം അംഗീകാരം നൽകി.
പതിമൂന്നുപേർക്ക് ഡോക്ടറൽ ബിരുദം നൽകാൻ തീരുമാനിച്ചു.മാനന്തവാടി മേരിമാതാ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ കമ്പ്യൂട്ടർ വിഭാഗത്തിൽ ഗവേഷണ കേന്ദ്രം അനുവദിക്കാൻ തീരുമാനിച്ചു.പണം ലഭ്യമാക്കുന്ന മുറയ്ക്ക് സർവകലാശാലയിൽ കൊങ്കണി ചെയർസ്ഥാപിക്കും.ഡിസ്റ്റൻസ് എഡ്യൂക്കേഷൻ വിഭാഗത്തിൽ പഠനം നിർത്തേണ്ടിവന്നവർക്ക് പ്രൈവറ്റ് രജിസ്‌ട്രേഷൻ മുഖേന തുടർപഠനത്തിനുള്ള സൗകര്യം ചെയ്തു കൊടുക്കും.
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് സമർപ്പിച്ച 2021-22 വർഷത്തെ സർവകലാശാലയുടെ ഓഡിറ്റ് റിപ്പോർട്ട് അംഗീകരിച്ചു.ഓൺലൈൻ ചോദ്യബാങ്കുമായി ബന്ധപ്പെട്ട ഓർഡിനൻസ് ഭേദഗതി അംഗീകരിച്ചു.കുഞ്ഞഹമ്മദ് മുസലിയാർ മെമ്മോറിയൽ ട്രസ്റ്റിന് കാസർകോട് കുണിയയിൽ കോളേജ് സ്ഥാപിക്കുന്നതായി ഗവൺമെന്റിലേക്ക് ശുപാർശ സമർപ്പിക്കും.
2022-23 അദ്ധ്യയന വർഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് സീറ്റ് വർദ്ധനവിന് കോളേജുകളിൽ നിന്നും അപേക്ഷ സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |