ന്യൂയോർക്ക്: ഇസ്ലാം മതമൗലിക വാദികളുടെ വധഭീഷണി നേരിടുന്ന ഇന്ത്യൻ വംശജനും ബ്രിട്ടീഷ് എഴുത്തുകാരനുമായ സൽമാൻ റുഷ്ദിക്ക് (75) ന്യൂയോർക്കിൽ നടന്ന ചടങ്ങിനിടെ ഉണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. സദസിലിരുന്ന അക്രമി പ്രഭാഷണത്തിനൊരുങ്ങിയ റുഷ്ദിയെ സ്റ്റേജിൽ കയറി കുത്തുകയായിരുന്നു. കഴുത്തിൽ മാരകമായി മുറിവേറ്റ് വീണ അദ്ദേഹത്തെ ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റി. റുഷ്ദിയുടെ നില അതീവ ഗുരുതരമെന്നാണ് സൂചന. സ്ഥലത്തുണ്ടായിരുന്നവർ തടഞ്ഞു വച്ച് പൊലീസിന് കൈമാറിയ അക്രമിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
' യു.എസ് - നാടുവിട്ട എഴുത്തുകാർക്കും കലാകാരൻമാർക്കും അഭയകേന്ദ്രം, സർഗ്ഗാത്മക ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള ഇടം" എന്ന വിഷയത്തിൽ ചർച്ചയ്ക്കൊരുങ്ങുകയായിരുന്നു റുഷ്ദി. അദ്ദേഹത്തെ അവതാരകൻ പരിചയപ്പെടുത്തിയതിനു പിന്നാലെയാണ് അക്രമി സ്റ്റേജിലേക്ക് ചാടിക്കയറിയത്. തടയാൻ ശ്രമിച്ച അവതാരകനും പരിക്കേറ്റു.
1988ൽ സാത്താനിക് വേഴ്സസ് എന്ന കൃതി പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഇറാനിയൻ മതനേതാവ് അയത്തൊള്ള ക്വമൈനി അദ്ദേഹത്തെ വധിക്കാൻ ഫത് വാ പുറപ്പെടുവിച്ചിരുന്നു. അന്നു മുതൽ ജീവന് ഭീഷണി നേരിടുന്ന റുഷ്ദി പൊതുവേദികളിൽ അപൂർവമായാണ് എത്തിയിരുന്നത്. ബ്രിട്ടണിൽ പൊലീസ് സുരക്ഷയിലാണ് കഴിഞ്ഞിരുന്നത്. ഇരുപത് വർഷം മുമ്പ് അമേരിക്കയിലേക്ക് താമസം മാറ്റുകയും ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലവുമായി ബന്ധപ്പെടുത്തി അദ്ദേഹം രചിച്ച മിഡ് നൈറ്റ് ചിൽഡ്രൻ എന്ന നോവൽ ബുക്കർ പ്രൈസ് നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |