രണ്ടുപേർ മുൻ പരീക്ഷാ സെക്രട്ടറിമാർ
പുറത്തു കൊണ്ടുവന്നത് കേരളകൗമുദി
തിരുവനന്തപുരം: കേരളകൗമുദി പുറത്തു കൊണ്ടുവന്ന, ഏറെ കോളിളക്കമുണ്ടാക്കിയ 2005ലെ എസ്. എസ്. എൽ.സി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അച്ചടിക്കരാർ അഴിമതിക്കേസിൽ മൂന്ന് പ്രതികൾക്ക് തടവും പിഴയും ശിക്ഷ.
രണ്ടാം പ്രതി അന്നമ്മ ചാക്കോയ്ക്ക് അഞ്ചു വർഷം തടവും 11 ലക്ഷം രൂപ പിഴയും കേസിലെ നാലും ആറും പ്രതികളും പരീക്ഷാഭവൻ മുൻ സെക്രട്ടറിമാരുമായ എസ്.രവീന്ദ്രൻ, വി.സാനു എന്നിവർക്ക് നാലു വർഷം വീതം തടവും ഏഴേമുക്കാൽ ലക്ഷം രൂപ പിഴയുമാണ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി കെ.സനിൽകുമാർ വിധിച്ചത്. പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
ഒന്നാം പ്രതിയായിരുന്ന പ്രസ് ഉടമ പരേതനായ രാജൻ ചാക്കോയുടെ ഭാര്യയാണ് അന്നമ്മ ചാക്കോ.1.33 കോടി രൂപയുടെ നഷ്ടം ഉദ്യോഗസ്ഥരും കരാർ കമ്പനികളും ചേർന്ന് സർക്കാരിനുണ്ടാക്കിയതായി സി.ബി.ഐ കണ്ടെത്തിയിരുന്നു. അന്നമ്മ ചാക്കോയെ വ്യത്യസ്ത വകുപ്പുകളിലായി 12 വർഷം തടവിനും 11 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചെങ്കിലും ഈ ശിക്ഷകളിലെ ഏറ്റവും കൂടിയ ഒറ്റ ശിക്ഷയെന്ന നിലയിൽ അഞ്ചു വർഷത്തെ തടവേ ബാധകമാവൂ. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ട് വർഷവും നാലു മാസവും അധിക തടവ് അനുഭവിക്കണം. രവീന്ദ്രനെയും സാനുവിനെയും വിവിധ കുറ്റങ്ങളിലായി മൊത്തം പന്ത്രണ്ടര വർഷത്തെ തടവിന് ശിക്ഷിച്ചെങ്കിലും ഏറ്റവും വലിയ ഒറ്റ ശിക്ഷയായ നാലു വർഷം അനുഭവിച്ചാൽ മതി. പിഴ ഒടുക്കിയില്ലെങ്കിൽ ഇവർ മൂന്ന് വർഷവും ഒരു മാസവും അധിക ശിക്ഷ അനുഭവിക്കണം.
പ്രതികൾ സഹതാപം പ്രതീക്ഷിക്കേണ്ട
അഴിമതി സമൂഹത്തെ ബാധിച്ച കാൻസറാണെന്നും, അഴിമതിക്കാരായ ഉദ്യോഗസ്ഥർ നിയമത്തിന്റെ ഒരു സഹതാപവും പ്രതീക്ഷിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. പ്രതികളുടെ പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് വേണമെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം കോടതി തള്ളി. വഞ്ചനാക്കുറ്റം, കുറ്റകരമായ ഗൂഢാലോചന, കെെക്കൂലി, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കൽ എന്നിങ്ങനെ വിവിധ കുറ്റങ്ങൾ പ്രതികൾ ചെയ്തതായി കോടതി വിലയിരുത്തി.
ചോർത്തിയവരെ നേരത്തേ ശിക്ഷിച്ചു
ചോദ്യപേപ്പർ ചോർച്ച കേരളകൗമുദി പുറത്തു കൊണ്ടുവന്നതിന്റെ അടിസ്ഥാനത്തിലാണ് അതിനെക്കുറിച്ചും അച്ചടിക്കരാറിലെ അഴിമതിയെക്കുറിച്ചും സി.ബി.ഐ അന്വേഷണം നടത്തിയത്. ആദ്യ കുറ്റപത്ര പ്രകാരം തിരുവനന്തപുരം സ്വദേശിനികളായ ബിന്ദു വിജയൻ, സിന്ധു സുരേന്ദ്രൻ എന്നിവരെ കോടതി ശിക്ഷിച്ചിരുന്നു. രണ്ടാമത്തെ കുറ്റപത്രം 2002 മുതൽ 2004 വരെ എസ്.എസ്. എൽ.സി ചോദ്യപേപ്പർ അടക്കമുളള ചെറുതും വലുതുമായ 32 പരീക്ഷാ ചോദ്യപേപ്പർ അച്ചടിയുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയെക്കുറിച്ചായിരുന്നു.
കേരളകൗമുദിയുടെ വിജയം
വി.എസ്.രാജേഷ്
തിരുവനന്തപുരം: അഞ്ചുലക്ഷത്തിലധികം കുട്ടികളെഴുതുന്ന പൊതുപരീക്ഷയുടെ ചോദ്യപ്പേപ്പർ ഉറ്റബന്ധുക്കൾക്ക് ചോർത്തിക്കൊടുക്കുക, പ്രസ് ഉടമയുമായി ഒത്തുകളിച്ച് അച്ചടിക്കരാർ തുക കൂട്ടിനൽകി കോടികൾ തട്ടിയെടുക്കുക...
കേരളം അതുവരെ കാണാത്ത തിരിമറിയും അഴിമതിയുമാണ് എസ്.എസ്.എൽ.സി ചോദ്യപേപ്പർ ചോർച്ചയുടെയും അച്ചടിക്കരാർ അഴിമതിയുടെയും റിപ്പോർട്ടുകളിലൂടെ കേരളകൗമുദി പുറത്തുകൊണ്ടുവന്നത്. രണ്ട് കേസുകളിലും പ്രതികൾ ശിക്ഷിക്കപ്പെട്ടത് മലയാള പത്രപ്രവർത്തന ചരിത്രത്തിലെ തന്നെ പുതിയ അദ്ധ്യായമായി. സത്യം പുറത്തുകൊണ്ടുവരുന്നതിൽ കേരളകൗമുദിയും ലേഖകനും വഹിച്ച പങ്ക് വിധിന്യായത്തിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ഒതുക്കാൻ ശ്രമിച്ച കേസിനെ കേരളകൗമുദി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സി.ബി.ഐയെ ഏല്പിച്ചത് ഹൈക്കോടതിയാണ്. കേരളകൗമുദി പ്രസിദ്ധീകരിച്ച 'ചോദ്യവും ചോർച്ചയും" എന്ന അന്വേഷണ പരമ്പരയുടെ വെളിച്ചത്തിലാണ് അച്ചടിക്കരാറിലെ അഴിമതി കൂടി അന്വേഷിച്ചത്. രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തായിരുന്നു അന്വേഷണം. ചോർച്ചക്കേസിൽ സഹോദരിമാരായ രണ്ട് പ്രതികൾ നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്നു. രണ്ടാമത്തെ കേസിലെ ജീവിച്ചിരിക്കുന്ന മൂന്ന് പ്രതികൾക്കും തിരുവനന്തപുരം സി.ബി.ഐ കോടതി ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നു.
എസ്.എസ്.എൽ.സി ചോദ്യപേപ്പർ ചോർന്നെന്ന 2005 മാർച്ച് 21ലെ വാർത്ത കേരളം ഞെട്ടലോടെയാണ് വായിച്ചത്. പരീക്ഷാത്തീയതിക്ക് രണ്ട് ദിവസം മുമ്പ് ഈ ലേഖകന് ലഭിച്ച സാമൂഹ്യശാസ്ത്രം രണ്ടാം പേപ്പറിന്റെ ചോദ്യക്കടലാസാണ് ചോർച്ച സ്ഥിരീകരിച്ചത്. തുടർന്നുള്ള പരീക്ഷകളെല്ലാം മാറ്റിവയ്ക്കുകയും പുതിയ ടൈം ടേബിളിൽ വീണ്ടും പരീക്ഷ നടത്തുകയുമായിരുന്നു. ചോദ്യപേപ്പർ ചോർച്ച നിയമസഭയെയും ഇളക്കിമറിച്ചു.
ഐൻസ്റ്റീൻ, കുറ്റാന്വേഷകർക്ക് മാതൃക
സി.ബി.ഐ ഓഫീസർ പി.കെ. ഐൻസ്റ്റീനിന്റെ പഴുതടച്ച അന്വേഷണമാണ് പ്രതികളെ കുരുക്കിയത്. കുറ്റപത്രം സമർപ്പിക്കുന്നതിനു തൊട്ടുമുമ്പ് ഐൻസ്റ്റീൻ സ്ഥലംമാറ്റപ്പെടുകയും സർവ്വീസിൽ നിന്ന് സ്വയം പിരിയുകയുമായിരുന്നു. തുടർന്ന് അരിൻ സി.ബോസിന്റെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി. മൊത്തം ഏഴു പ്രതികളിൽ നാലുപേരും മരണമടഞ്ഞു. നാലാം പ്രതി സി.പി. വിജയൻ നായർ ഏതാനും ദിവസം മുമ്പാണ് മരിച്ചത്. ഐൻസ്റ്റീനും ഏതാനും വർഷം മുമ്പ് മരിച്ചു. കോടതി വിധിയിൽ ഐൻസ്റ്റീനിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |