ആദ്യഘട്ടത്തിൽ 55 കേന്ദ്രങ്ങൾ നീക്കം ചെയ്‌തു
തിരുവനന്തപുരം: തെരുവ് കച്ചവടക്കാർക്ക് നിയന്ത്രണം കൊണ്ടുവരുന്നതിന്റെ നടപടികൾ ആരംഭിച്ച് നഗരസഭ. ആദ്യഘട്ടമെന്ന നിലയിൽ കിഴക്കേകോട്ടയിൽ അനധികൃതമായി നടത്തിയിരുന്ന 55 കടകളാണ് നഗരസഭയുടെ നിർദ്ദേശപ്രകാരം ഉടമകൾ നീക്കം ചെയ്തത്. കിഴക്കേകോട്ട ഇ.കെ. നായനാർ പാർക്ക് മുതൽ കെ.എസ്.ആർ.ടി.സി ബസ്റ്റ് സ്റ്രാൻഡിന് സമീപം വരെയുള്ള കടകളാണ് നീക്കം ചെയ്‌തത്.
ഫുട്പാത്ത് മറച്ചും റോഡിലേക്ക് നീക്കിയും പല കച്ചവട കേന്ദ്രവും സ്ഥാപിച്ചിരുന്നതുകാരണം കാൽനടക്കാർ റോഡിൽ കൂടി നടക്കുന്നതിനും വാഹനങ്ങൾ പോകുന്നതിനും തടസമായിരുന്നു. പരാതികൾ കൂടിയതോടെയാണ് നഗരസഭ തന്നെ നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി കടകൾ മാറ്റിയത്. പലരും വലിയ ഷെഡുകളും മറ്റും നിർമ്മിച്ചാണ് കച്ചവടം നടത്തിയിരുന്നത്. വരും ദിവസങ്ങളിൽ ഇത്തരത്തിലുള്ള അനധികൃത കേന്ദ്രങ്ങളുടെ ഒഴിപ്പിക്കലും നടക്കും.
ഇന്ന് വഴിയോര
കച്ചവടക്കാരുടെ യോഗം
വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ട് അവരുടെ യോഗം ഇന്ന് നഗരസഭയിൽ മേയറുടെ അദ്ധ്യക്ഷതയിൽ ചേരും. ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരു കച്ചവടക്കാരൻ കോടതിയിൽ കേസ് നൽകിയിരുന്നു. കട തുടരാനുള്ള കോടതി ഉത്തരവിനെതിരെ അപ്പീലിന് പോകാനുള്ള തയ്യാറെടുപ്പിലാണ് നഗരസഭ.
പുതിയ കച്ചവട കേന്ദ്രങ്ങൾ
തെരുവ് കച്ചവടക്കാർക്കായി സ്മാർട്ട് സിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ആധുനിക കച്ചവട കേന്ദ്രം കൂടുതൽ സ്ഥലത്തേയ്ക്ക്. നിലവിലുള്ള മ്യൂസിയം ആർ.കെ.വി റോഡിലെ ആധുനിക കച്ചവട കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. ശംഖുംമുഖത്തും മാനവീയം വീഥിയിലും കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് പദ്ധതി. ശംഖുംമുഖത്ത് ബീച്ച് നിർമ്മാണത്തിന്റെ ഭാഗമായിട്ടാണ് കച്ചവട കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. മാനവീയം വീഥിയിൽ പൈതൃക രീതിയിലുള്ള വഴിയോര കച്ചവട കേന്ദ്രങ്ങളാണ് ഒരുങ്ങുന്നത്.
നഗരസഭയുടെ പ്രധാന നിയന്ത്രണങ്ങൾ
അനധികൃത കച്ചവടം പൂട്ടിക്കും. തെരുവ് കച്ചവടക്കാർക്ക് ഐഡന്റിറ്റി കാർഡ്.
ഇതുള്ളവർക്കേ കച്ചവടം നടത്താൻ അനുവാദമുണ്ടാകൂ.
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ കച്ചവടം അനുവദിക്കില്ല
പൊതുജന സഞ്ചാരപാത മറച്ചുള്ള കച്ചവടം അനുവദിക്കില്ല.
തട്ടുകടയും മറ്റ് കടകളും നഗരസഭയുടെ
മാനദണ്ഡമനുസരിച്ച് ഉന്തുവണ്ടിയിൽ മാത്രമേ അനുവദിക്കൂ.
നഗരസഭ അനുവാദം നൽകാത്ത ഷെഡുകളിൽ
പ്രവർത്തിക്കുന്ന തട്ടുകടകൾ നിറുത്തലാക്കും
ഉന്തുവണ്ടിയല്ലാതെ വാഹനത്തിൽ തട്ടുകട നടത്തുന്നവർക്ക് മോട്ടോർ വാഹന
വകുപ്പിന്റെ ഫുഡ് ട്രക്ക് ലൈസൻസ് എടുക്കുന്നതും നിർബന്ധമാക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |