തിരുവനന്തപുരം: റോഡിലെ കുഴിയും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ വ്യവസായ മന്ത്രി പി.രാജീവിന്റെ പതിവ് റൂട്ട് മാറ്റിയതിൽ പൈലറ്റ് പോയ പൊലീസുകാർക്ക് സസ്പെൻഷൻ.
തിരുവനന്തപുരം സിറ്റി പൊലീസ് കൺട്രോൾ റൂമിലെ ഗ്രേഡ് എസ്.ഐ എസ്.എസ്.സാബുരാജൻ, സി.പി.ഒ സുനിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പതിവ് റൂട്ട് മാറ്റി മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് ഉത്തരവിൽ പറയുന്നത്.
ഇന്നലെ രാത്രി 8 മണിയോടെ നെയ്യാറ്റിൻകരയിൽ നിന്ന് എറണാകുളത്തേക്ക് പോയ മന്ത്രിക്ക് പൈലറ്റ് പോകാൻ പള്ളിച്ചൽഭാഗത്ത് നിന്നാണ് കൺട്രോൾ റൂമിലെ വെഹിക്കിൾ നമ്പർ 11ലെ പൊലീസുകാരെ നിയോഗിച്ചത്.
കരമന - കിള്ളിപ്പാലം -അട്ടക്കുളങ്ങര- ഈഞ്ചയ്ക്കൽ വഴി വെട്ടുറോഡിലേക്കാണ് സാധാരണ പൈലറ്റ് ചെയ്യാറുള്ളത്.
അട്ടക്കുളങ്ങര ബൈപ്പാസ് റോഡിലെ കുഴിയും ഗതാഗത കുരുക്കുംകാരണം കൺട്രോൾ റൂമിൽ നിന്നുള്ള നിർദ്ദേശ പ്രകാരം പൈലറ്റ് വാഹനം കരമന-കൽപ്പാളയം -കുഞ്ചാലുംമൂട്- പൂജപ്പുര- ജഗതി -സാനഡു വഴി അണ്ടർപാസിലൂടെ ചാക്ക ബൈപ്പാസിലെത്തിയതാണ് പ്രശ്നമായത്.
കരമനയിൽ നിന്ന് സ്ഥിരം റൂട്ട് മാറി പൂജപ്പുര വഴി കറങ്ങി സമയം നഷ്ടപ്പെടുത്തിയതിലെ അതൃപ്തി മന്ത്രി ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് സിറ്റി പൊലീസ് കമ്മിഷണർ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന സുനിലിനെയും കൺട്രോൾ റൂം ഡ്യൂട്ടിയിലായിരുന്ന സാബുരാജനെയും സസ്‌പെൻഡ് ചെയ്തത്. കരമനയിൽ നിന്ന് വെട്ടുറോഡ് വരെ അരമണിക്കൂറാണ് സമയം. എന്നാൽ 27 മിനിട്ടിൽ മന്ത്രിയെ വെട്ടുറോഡിൽ എത്തിച്ചെന്നാണ് പൊലീസ് ഭാഷ്യം. പരാതി നൽകിയിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |