തൃശൂർ: ആസാം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നാട്ടാനകളുള്ള കേരളത്തിൽ നാല് വർഷത്തിനിടെ 70 ലേറെ ആനകൾ ചരിയുകയും ഭൂരിഭാഗവും പ്രായക്കൂടുതലിൽ അവശരാകുകയും ചെയ്യുമ്പോൾ, നാട്ടാനകളുടെ കൈമാറ്റവും കടത്തും അനുവദിച്ചുള്ള വന്യജീവി സംരക്ഷണ ഭേദഗതി ബില്ല് ഉടൻ നടപ്പാകുമെന്ന പ്രതീക്ഷയിലാണ് ആനയുടമകളും ദേവസ്വങ്ങളും.
ആനകളെ ഷെഡ്യൂൾ വണ്ണിൽ നിന്ന് മാറ്റി വന്യജീവി സംരക്ഷണ നിയമത്തിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ദേവസ്വങ്ങളുടെ ആവശ്യം. ആനവ്യാപാരം കേന്ദ്ര സർക്കാർ വന്യജീവി സംരക്ഷണ നിയമപ്രകാരം നിരോധിച്ചതിനാൽ പൂരം അടക്കമുള്ള ആഘോഷങ്ങളും ചടങ്ങുകളും പ്രതിസന്ധിയാലാകുമെന്ന ആശങ്കയാണ് കേന്ദ്രസർക്കാരിനെ അറിയിച്ചത്. പാറമേക്കാവ് ദേവസ്വത്തിന്റെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിമാർ, പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, എം.പി.മാർ എന്നിവരെ നേരിൽ കണ്ട് ഈ വിഷയം ശ്രദ്ധയിൽപെടുത്തി നിവേദനം നൽകി. എൻ.കെ.പ്രേമചന്ദ്രൻ എം.പി പാർലമെന്റിൽ വിഷയം അവതരിപ്പിച്ചിരുന്നു.
എന്നാൽ, ആനകളുടെ കൊടുക്കൽ വാങ്ങലിനെ പ്രോത്സാഹിപ്പിക്കുന്നത് ഉചിതമല്ലെന്നായിരുന്നു കോൺഗ്രസ് നേതാവ് ജയ്‌റാം രമേശിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ മുന്നറിയിപ്പ്. ഉത്സവ എഴുന്നള്ളിപ്പുകൾക്കായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരാൻ അനുമതി നൽകാതിരിക്കുന്നത് മൂലം നാട്ടാനകളുടെ ജോലിഭാരം കൂട്ടുകയും ആരോഗ്യനിലയെ ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്നും വ്യാപകമായി ആക്ഷേപമുയർന്നിരുന്നു.
വനം വകുപ്പിന്റെ കണക്കിൽ കൊമ്പന്മാർ
2018 ലെ നാട്ടാനകൾ: 521
2022 ൽ: 448
ചരിഞ്ഞ നാട്ടാനകൾ
2018 34 2019 20 2020 20 2021 29
കാട്ടിലും രക്ഷയില്ല
കഴിഞ്ഞ 15 വർഷത്തിനിടയിൽ ട്രെയിനിടിച്ചും, വൈദ്യുതാഘാതമേറ്റും, വിഷം വെച്ചും, വേട്ടയാടിയും ഏതാണ്ട് 1500 ഓളം ആനകളുടെ ജീവനും നഷ്ടപ്പെട്ടു എന്നാണ് കണക്ക്. ലോകത്താകമാനമുള്ള 40,000 ത്തോളം ഏഷ്യൻ ആനകളിൽ ഭൂരിഭാഗവും ഇന്ത്യ, ശ്രീലങ്ക, തായ്‌ലൻഡ്, മ്യാന്മാർ എന്നീ രാജ്യങ്ങളിലാണുള്ളത്. അവയിൽ 50 ശതമാനത്തോളവും ഇന്ത്യയിലാണ്. നാട്ടാനകളിലും കാട്ടാനകളിലും ഇന്ത്യ തന്നെയാണ് മുൻപന്തിയിൽ. കേരളത്തിലെ വനങ്ങളിൽ ഏറ്റവും പുതിയ കണക്കനുസരിച്ച് ഏതാണ്ട് 6000ൽപരം ആനകളാണുള്ളത്. 448 ഓളം നാട്ടാനകളും.
നാട്ടാനകളെ ഷെഡ്യൂൾ ഒന്നിൽ നിന്ന് മാറ്റി ആനകളുടെ കൈമാറ്റം സാദ്ധ്യമാക്കാനുള്ള നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കിൽ, വരുന്ന ഉത്സവകാലത്ത് ആനകളില്ലാതെ വലിയ പ്രതിസന്ധി നേരിടേണ്ടി വരും.
ജി. രാജേഷ്
സെക്രട്ടറി, പാറേമക്കാവ് ദേവസ്വം
വന്യജീവി സംരക്ഷണ, നാട്ടാന പരിപാലന നിയമത്തിന്റെ നടപ്പാക്കൽ, ആനകളിലെ രോഗപ്രതിരോധം, മികച്ച ചികിത്സ, ആനയും മനുഷ്യനുമായുള്ള സംഘർഷം കുറയ്ക്കൽ, ആനക്കൊമ്പ് വേട്ടയ്‌ക്കെതിരെയുള്ള ജാഗ്രത, ആനകളുടെ പുനരധിവാസം, ശാസ്ത്രീയ ഗജപരിപാലന പരിശീലനം എന്നിവയെല്ലാമാണ് ഗജസംരക്ഷണത്തിന് അനിവാര്യമായിട്ടുള്ളത്. ഈ മേഖലകളിൽ പഠനഗവേഷണങ്ങൾ നടത്തി പ്രായോഗികമായും ഫലവത്തായും കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യണം.
മാർഷൽ സി. രാധാകൃഷ്ണൻ
ആനഗവേഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |