കൊളംബോ : ശ്രീലങ്കയിലെ ഹാംബൻതോട്ട തുറമുഖത്തേക്ക് വ്യാഴാഴ്ച എത്താനിരുന്ന ചൈനയുടെ ചാരക്കപ്പലായ ' യുവാൻ വാംഗ് 5 " തുറമുഖത്തെത്താനാകാതെ ഇന്ത്യൻ മഹാസമുദ്രത്തിൽ തന്നെ തുടരുന്നു. ഇന്ത്യയുടെ ആശങ്ക കണക്കിലെടുത്ത് ബാലിസ്റ്റിക് മിസൈലുകളെയും ഉപഗ്രഹങ്ങളെയും നിരീക്ഷിക്കാൻ കഴിയുന്ന കപ്പലിന് നങ്കൂരമിടാൻ ശ്രീലങ്ക ഇതുവരെ അനുമതി നൽകിയിട്ടില്ല.
എന്നാൽ ചൈനീസ് നിർമ്മിത തുറമുഖമായയ ഹാംബൻതോട്ട തന്നെയാണ് ഇപ്പോഴും കപ്പലിന്റെ ലക്ഷ്യ സ്ഥാനം. കപ്പലിന്റെ വരവ് നീട്ടി വയ്ക്കാൻ ചൈനയോട് ശ്രീലങ്ക ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കപ്പൽ ഹാംബൻതോട്ടയിൽ എത്തുമോ ഇല്ലയോ എന്നതിൽ ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല. നോർവീജിയൻ കമ്പനിയായ മാരിടൈം ഒപ്‌റ്റിമ പുറത്തുവിട്ട ഉപഗ്രഹ വിശകലന ഡേറ്റ പ്രകാരം യുവാൻ വാംഗ് ഇന്നലെ ഹാംബൻതോട്ടയിൽ നിന്ന് വേഗത കുറച്ച് 599 നോട്ടിക്കൽ മൈൽ അകലെയാണുണ്ടായിരുന്നത്.
തുറമുഖ നിർമ്മാണത്തിനായി ചൈനയിൽ നിന്ന് വാങ്ങിയ ഉയർന്ന പലിശയോട് കൂടിയ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ ഹാംബൻതോട്ടയെ ശ്രീലങ്കൻ സർക്കാർ 2016ൽ ചൈനയ്ക്ക് 99 വർഷത്തെ പാട്ടത്തിന് നൽകിയിരുന്നു.
യുവാൻ വാംഗ് വിഷയത്തിലെ നയതന്ത്ര പ്രശ്നങ്ങൾ രാജ്യത്തെ ചൈനീസ് എംബസി വഴി നേരിട്ടാണ് ലങ്കൻ സർക്കാർ ചർച്ച ചെയ്യുന്നത്. അതേ സമയം, കപ്പലിന്റെ വരവ് നീട്ടിവയ്ക്കാൻ ചൈനയോട് ആവശ്യപ്പെട്ടത് ശ്രീലങ്കൻ സർക്കാരിന് ഗുരുത പ്രത്യാഘാതമുണ്ടാക്കുമെന്ന് ചൈനയിലെ ലങ്കൻ എംബസി അറിയിച്ചു.
അതേ സമയം, യുവാൻ വാംഗിന്റെ പേരിൽ ശ്രീലങ്കയുടെ മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന ചൈനയുടെ വാദം ഇന്ത്യ നിഷേധിച്ചു. ശ്രീലങ്ക ഒരു പരമാധികാര രാജ്യമാണെന്നും അതിന് അതിന്റേതായ തീരുമാനങ്ങളുണ്ടെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
യുവാൻ വാംഗിന്റെ വരവിൽ ഇന്ത്യയെ കൂടാതെ യു.എസും ശ്രീലങ്കയെ കടുത്ത ആശങ്ക രേഖപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. ഇന്തോ - പസഫിക് മേഖലയിലെ ചൈനീസ് ആധിപത്യത്തെ ചെറുക്കുക എന്നത് ബൈഡൻ ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
പാക് യുദ്ധക്കപ്പൽ ശ്രീലങ്കയിൽ
യുവാൻ വാംഗ് 5 കപ്പലിന്റെ പേരിൽ നയതന്ത്ര പ്രശ്നങ്ങൾ തുടരുന്നതിനിടെ ചൈനീസ് നിർമ്മിത പാക് യുദ്ധക്കപ്പലായ പി.എൻ.എസ് തൈമൂർ ഇന്നലെ രാവിലെ കൊളംബോ തുറമുഖത്തെത്തി. പുതുതായി കമ്മിഷൻ ചെയ്ത ഗൈഡഡ് മിസൈൽ യുദ്ധക്കപ്പലായ തൈമൂർ ആദ്യ ഔദ്യോഗിക യാത്രയുടെ ഭാഗമായാണ് കൊളംബോയിലെത്തിയത്.
ശ്രീലങ്കൻ നേവി കപ്പലിന് ഔദ്യോഗിക വരവേൽപ്പ് നൽകി. ഓഗസ്റ്റ് 15 വരെ കപ്പൽ ശ്രീലങ്കയിലുണ്ടാകും. അന്നേ ദിവസം തന്നെ പടിഞ്ഞാറൻ കടലിൽ ശ്രീലങ്കൻ നേവിയുമായി ചേർന്ന് പി.എൻ.എസ് തൈമൂറിന്റെ നാവികാഭ്യാസവുമുണ്ടാകുമെന്ന് അറിയുന്നു. തൈമൂറിനെ ചറ്റോഗ്രാം തുറമുഖത്ത് അടുപ്പിക്കാൻ ബംഗ്ലാദേശ് അനുമതി നിഷേധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |