തിരുവനന്തപുരം: വ്യവസായ മന്ത്രി പി രാജീവിന്റെ പരാതിയിൽ സസ്‌പെൻഡ് ചെയ്ത ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. തിരുവനന്തപുരം സിറ്റി പൊലീസ് കൺട്രോൾ റൂമിലെ ഗ്രേഡ് എസ്.ഐ എസ്.എസ്.സാബുരാജനാണ് മെഡൽ. 261 പൊലീസുകാർക്കാണ് മുഖ്യമന്ത്രിയുടെ സേനാ മെഡൽ പ്രഖ്യാപിച്ചത്.
റോഡിലെ കുഴിയും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ മന്ത്രി പി രാജീവിന്റെ പതിവ് റൂട്ട് മാറ്റിയ സംഭവത്തിലാണ് പൈലറ്റ് പോയ സാബുരാജനെയും സി.പി.ഒ സുനിലിനെയും സസ്പെൻഡ് ചെയ്തത്. പതിവ് റൂട്ട് മാറ്റി മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് ഉത്തരവിൽ പറയുന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
നെയ്യാറ്റിൻകരയിൽ നിന്ന് എറണാകുളത്തേക്ക് പോയ മന്ത്രിക്ക് പൈലറ്റ് പോകാൻ പള്ളിച്ചൽഭാഗത്ത് നിന്നാണ് കൺട്രോൾ റൂമിലെ വെഹിക്കിൾ നമ്പർ 11ലെ പൊലീസുകാരെ നിയോഗിച്ചത്.കരമന - കിള്ളിപ്പാലം -അട്ടക്കുളങ്ങര- ഈഞ്ചയ്ക്കൽ വഴി വെട്ടുറോഡിലേക്കാണ് സാധാരണ പൈലറ്റ് ചെയ്യാറുള്ളത്. അട്ടക്കുളങ്ങര ബൈപ്പാസ് റോഡിലെ കുഴിയും ഗതാഗത കുരുക്കുംകാരണം കൺട്രോൾ റൂമിൽ നിന്നുള്ള നിർദ്ദേശ പ്രകാരം പൈലറ്റ് വാഹനം കരമന-കൽപ്പാളയം -കുഞ്ചാലുംമൂട്- പൂജപ്പുര- ജഗതി -സാനഡു വഴി അണ്ടർപാസിലൂടെ ചാക്ക ബൈപ്പാസിലെത്തിയതാണ് പ്രശ്നമായത്.
അതേസമയം, പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് നൽകുന്ന വിശദീകരണം. മന്ത്രിയുടെ ഗൺമാൻ നൽകിയ പരാതിയിലാണ് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്. കൺട്രോൾ റൂമിലും ഒരു എഡിജിപിയേയും ഗൺമാനാണ് വിളിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |