കോട്ടയം. പച്ചക്കറിക്കടക്കാരോടും പലവ്യഞ്ജന വ്യാപാരികളോടും കടം പറഞ്ഞു മടുത്തു. പറയുന്നത് ജില്ലയിലെ പ്രഥമാദ്ധ്യാപകരാണ്. സ്കൂൾ തുറന്നിട്ട് ഇത്രയും മാസമായിട്ടും ഉച്ചഭക്ഷണക്കാശ് ഇതുവരെ ലഭിച്ചിട്ടില്ല. തുക കുടിശികയായത് പലരേയും സാമ്പത്തികമായി ബാധിച്ചിട്ടുണ്ട്.
ഉച്ചഭക്ഷണത്തിനാവശ്യമായ അരി സൗജന്യമാണെങ്കിലും കറിക്ക് ആവശ്യമായ ഉപ്പ് തൊട്ട് പച്ചക്കറി വരെ കൈയിൽ നിന്നും പണം കൊടുത്ത് വാങ്ങണം. വിദ്യാലയങ്ങളുടെ പറ്റ് പെരുകിയതോടെ വ്യാപാരികളുടെയും ദുരിതം വർദ്ധിച്ചു. പച്ചക്കറികളും പലചരക്ക് സാധനങ്ങളും നിശ്ചിത കടയിൽ നിന്നേ വാങ്ങാവൂ എന്നും അവരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് നൽകും എന്നുമാണ് നിബന്ധന. ഇതോടെ കച്ചവടക്കാർക്ക് ഒഴിവാകാനും വിദ്യാലയങ്ങൾക്ക് കച്ചവടക്കാരെ ഒഴിവാക്കാനും വയ്യാത്ത അവസ്ഥയാണ്. കടക്കാരുടെ അക്കൗണ്ടിലേയ്ക്ക് പണം നൽകൂ എന്ന നിബന്ധന വന്നതോടെ പ്രാദേശികമായി കൃഷിക്കാരിൽ നിന്ന് കുറഞ്ഞ ചെലവിൽ പച്ചക്കറികൾ വാങ്ങാനുള്ള അവസരം നഷ്ടപ്പെട്ടു. പണം കിട്ടാനുള്ള കച്ചവടക്കാരുടെ പരിദേവനം കനത്തതോടെ പ്രഥമാദ്ധ്യാപകർ കൈയിൽ നിന്ന് പണം നൽകി. കടക്കാരുടെ അക്കൗണ്ടിൽ പണമെത്തുമ്പോൾ തിരികെ വാങ്ങാമെന്നതാണ് ധാരണ.
കിട്ടാനുള്ളത് 2 ലക്ഷത്തിനും മുകളിൽ.
90 വിദ്യാർത്ഥികളുള്ള നഗരാതിർത്തിയിലെ ഒരു സ്കൂളിലെ പ്രഥമാദ്ധ്യാപികയ്ക്ക് മുപ്പതിനായിരം രൂപയാണ് ലഭിക്കാനുള്ളത്. നാനൂറ് വിദ്യാർത്ഥികളുള്ള മറ്റൊരു സ്കൂളിലെ പ്രഥമാദ്ധ്യാപകന് കിട്ടാനുള്ളത് രണ്ട് ലക്ഷം രൂപയും. കുട്ടികളുടെ എണ്ണം കൂടുംതോറും തുകയും കൂടും. ഇനി പണം നൽകാതെ പാചക വാതകം നൽകാനാവില്ലെന്ന് ചില ഗ്യാസ് ഏജൻസികളും നിലപാടെടുത്തിട്ടുണ്ട്. 5 മുതൽ 15 സിലിണ്ടർ വരെ കുട്ടികളുടെ എണ്ണം അനുസരിച്ച് വിദ്യാലയങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.
8രൂപയ്ക്ക് ഊണും മുട്ടയും പാലും.
ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഒരാൾക്ക് ഒരു ദിവസം എട്ട് രൂപയാണ് ഉച്ചഭക്ഷണ ഫണ്ട്. അഞ്ച് ദിവസത്തേക്ക് ലഭിക്കുന്ന 40 രൂപയിൽ രണ്ട് ദിവസം 150 മില്ലി ലിറ്റർ പാലും, ഒരു മുട്ടയും നൽകണം. അരി സ്‌കൂളിലെത്തിക്കാനുള്ള വണ്ടിക്കൂലിയും കയറ്റിറക്ക് കൂലിയും കണ്ടെത്തണം.
കുട്ടികളും ഫണ്ടും.
150 കുട്ടികൾ വരെ : ഒരാൾക്ക് 8 രൂപ
151 മുതൽ 500 കുട്ടികൾ : 7 രൂപ
500ന് മുകളിൽ : ഒരാൾക്ക് 6 രൂപ
ഒരു പ്രധാനാദ്ധ്യാപിക പറയുന്നു.
'' ലോണും മറ്റ് ബാദ്ധ്യതകളുമുള്ളപ്പോഴാണ് ശമ്പളത്തിൽ നിന്ന് ഇത്രയും വലിയ തുക ചെലവാക്കേണ്ടി വരുന്നത്. പരാതികളില്ലാതെ പോവുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. പണത്തിന്റെ കാര്യം പറയുമ്പോഴെല്ലാം ഉടനെ നൽകുമെന്ന് മാത്രമാണ് അറിയിക്കാറുള്ളത്''
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |