തിരുവനന്തപുരം: തത്പരകക്ഷികൾ നടത്തുന്ന പ്രചാരണങ്ങളിൽ ആരും വീണുപോകരുതെന്നും ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കുന്ന നിലപാട് സർക്കാരിനില്ലെന്നും മന്ത്രി വി. ശിവൻകുട്ടി. ചില വിഭാഗങ്ങളെ സർക്കാരിനെതിരെ തിരിക്കുകയാണ് അവരുടെ ലക്ഷ്യം.
സ്‌കൂളുകൾ മിക്സഡ് ആക്കുന്നതിനും ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്നതിനും നടപടിക്രമങ്ങൾ പാലിക്കണം. സ്‌കൂൾ അധികൃതരും പി.ടി.എയും തദ്ദേശ ഭരണസ്ഥാപനവും അംഗീകരിച്ച് സർക്കാരിലേക്ക് സമർപ്പിക്കുന്ന അപേക്ഷകൾ പൊതുവിദ്യാഭ്യാസ വകുപ്പ് വിശകലനം ചെയ്തതിന് ശേഷമേ അക്കാര്യം പരിഗണിക്കൂ.
ലിംഗസമത്വ യൂണിഫോം എന്ന നിർദ്ദേശത്തിനെതിരെ മുസ്ലിംലീഗ് അടക്കമുള്ളവർ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വിശദീകരണം.
ജെൻഡർ ന്യൂട്രൽ യൂണിഫോം അടക്കമുള്ള വിഷയത്തിൽ പള്ളികൾ കേന്ദ്രീകരിച്ച് പ്രചാരണം ശക്തമാക്കാനാണ് സമസ്തയുടെ തീരുമാനം. പുതുതലമുറയെ സ്വതന്ത്രചിന്തയിലേക്ക് കൊണ്ടുപോകാൻ ബോധപൂർവശ്രമം നടത്തുന്നുണ്ടെന്ന് ആരോപിക്കുന്ന സമസ്ത, ഹിന്ദു, ക്രിസ്ത്യൻ സംഘടനകളുമായും ഈ വിഷയത്തിൽ യോജിച്ച പോരാട്ടത്തിനായി ചർച്ച നടത്താനുള്ള ഒരുക്കത്തിലാണ്.
വിദ്യാലയങ്ങളിലെ ലിംഗസമത്വ വിഷയത്തിൽ സമുദായത്തെ ബോധവത്കരിക്കാനും സർക്കാരിനെ ആശങ്ക അറിയിക്കാനും മുസ്ലിംലീഗ് കോഴിക്കോട്ട് വിളിച്ചു ചേർത്ത യോഗം തീരുമാനിച്ചിരുന്നു. സർക്കാരിനൊപ്പം നിൽക്കുന്ന കാന്തപുരം വിഭാഗവും ആശങ്കയറിച്ചിട്ടുണ്ട്. വിവിധ മുജാഹിദ് സംഘടനകളും സർക്കാർ നിലപാടിനെതിരെ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |