പയ്യന്നൂർ: എഴുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷ് ആധിപത്യത്തിനോട് പൊരുതി നേടിയ സ്വാതന്ത്ര്യവും മതേതരത്വവും അഖണ്ഡതയും നിലനിർത്തുവാൻ വീണ്ടും പൊരുതേണ്ട സ്ഥിതി വിശേഷത്തിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ. ഇ.പി. ജയരാജൻ പറഞ്ഞു .സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് 'സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികൾ ' എന്ന വിഷയത്തിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച സംസ്ഥാന തല സെമിനാർ പയ്യന്നൂർ ഗാന്ധി പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
ഇന്നത്തെ രാജ്യഭരണത്തിൽ പാർലിമെന്ററി വ്യവസ്ഥ പരിഹാസ്യമാക്കപ്പെടുകയാണ്. ജനാധിപത്യവും മതേതരത്വവും നഗ്മായി കശാപ്പ് ചെയ്യപ്പെടുന്നു. മനുഷ്യാവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവർക്ക് രക്ഷയില്ലാത്ത കാലമാണ് നടക്കുന്നത്. ജുഡീഷ്യറിയിൽ പോലും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്നു. ഭരണ സ്വാധീനം ഉപയോഗിച്ച് രാഷട്രീയ എതിരാളികളെ വേട്ടയാടുകയാണ്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ഇ.ഡി.യെയും മറ്റും ദുരുപയോഗം ചെയ്ത് രാഷ്ടീയ എതിരാളികളെ ഭയപ്പെടുത്തി വരുതിയിൽ വരുത്താനുള്ള ശ്രമമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.
വി.പി.അപ്പുക്കുട്ടപ്പൊതുവാളടക്കമുള്ള സ്വതന്ത്ര്യസമര സേനാനികളെയും ദിവംഗതരായവരുടെ കുടുംബാംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. കെ.വി.ബാബു അദ്ധ്യക്ഷത വഹിച്ചു. എം.പി.മാരായ അഡ്വ: പി. സന്തോഷ് കുമാർ, തോമസ് ചാഴിക്കാടൻ , എം.എൽ.എ.മാരായ ടി. ഐ. മധുസൂദനൻ , കടന്നപ്പള്ളി രാമചന്ദ്രൻ , കെ.പി.മോഹനൻ, സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ , എം.പി.മുരളി, ബാബുരാജ് പുളിക്കൽ, ജോസ് മാത്യു, സി. കൃഷ്ണൻ, വി.നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. ടി.വി. രാജേഷ് സ്വാഗതം പറഞ്ഞു.
നേരത്തെ ഉപ്പുസത്യാഗ്രഹവേദിയായ ഉളിയത്ത് കടവിൽ നിന്ന് ഗാന്ധി പാർക്കിലേക്ക് ദീപശിഖ പ്രയാണം സംഘടിപ്പിച്ചു .എഴുപത്തഞ്ച് അത്ലറ്റുകൾ അണിനിരന്ന പ്രയാണം ഉളിയത്ത് കടവിൽ പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു .ഉപ്പുസത്യാഗ്രഹ ജാഥയിലംഗമായിരുന്ന സ്വാതന്ത്ര്യ സമരസേനാനി ടി .എസ് തിരുമുമ്പിന്റെ പുത്രി പ്രസന്ന ദീപശിഖ ഏറ്റുവാങ്ങി.
നന്മ നിറഞ്ഞവരെ ചരിത്രം സഹിക്കാറില്ല:ടി.പത്മനാഭൻ
പയ്യന്നൂർ: നന്മ നിറഞ്ഞവരെ ചരിത്രം ഒരിക്കലും സഹിക്കാറില്ലെന്നും ഗാന്ധിവധം ഇതിനുദാഹരണമാണെന്നും കഥാകൃത്ത് ടി.പത്മനാഭൻ പറഞ്ഞു .ശാരീരികമായി മാത്രമാണ് ഗാന്ധിയെ വധിക്കാനായത്. ഗാന്ധിയുടെ പ്രസക്തിയെ ആർക്കും നശിപ്പിക്കാനാവില്ല. ഗാന്ധിജിയോടുള്ള പക തീരാത്തവർ ഇപ്പോഴും പടത്തിന് വെടിവെച്ച് രസിക്കുന്നു. ഗാന്ധിജിയുടെ ഘാതകനായ ഗോഡ്സേക്ക് ക്ഷേത്രം പണിയുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ലക്ഷ്യം സ്വാതന്ത്ര്യം മാത്രമായിരുന്നില്ല. ലക്ഷ്യങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. ഇതിനായി പുതിയ തലമുറ പുനരർപ്പണം ചെയ്യണമെന്നും ടി.പത്മനാഭൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |