പോത്തൻകോട്: വാട്ടർ അതോറിറ്റിയുടെ മാൻഹോൾ അടപ്പുകൾ മോഷ്ടിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. ആറ്റിങ്ങൽ പൊയ്‌കമുക്ക് സ്വദേശി അനീഷ് (33), വെഞ്ഞാറമൂട് കണിച്ചോട് സ്വദേശി ജയകുമാർ (39) എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്. ജലഅതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ കടന്നു പോകുന്ന സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന മാൻഹോൾ അടപ്പുകളാണ് മോഷ്ടിച്ച് കടത്തിയത്. ഇവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.ആറ്റിങ്ങൽ, വെഞ്ഞാറമൂട്, വട്ടപ്പാറ, പോത്തൻകോട് എന്നിവിടങ്ങളിലെ ഇരുപതോളം മാൻഹോൾ അടപ്പുകൾ മോഷണം പോയതായി വാട്ടർ അതോറിറ്റി നൽകിയ പരാതിയിലാണ് അറസ്റ്റ്. കാൽലക്ഷത്തോളം രൂപ വില വരുന്ന അടപ്പുകളാണ് പ്രതികൾ മോഷ്ടിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അടപ്പുകൾ ഇളക്കി എടുക്കുന്നതിന് വേണ്ടി നിർമ്മിച്ച പ്രത്യേകതരം ഉപകരണങ്ങളും പ്രതികളിൽ നിന്നും കണ്ടെടുത്തു. രാത്രികാലങ്ങളിൽ ഓട്ടോറിക്ഷയിൽ കറങ്ങി നടന്നായിരുന്നു മോഷണം. മോഷണത്തിന് ഉപയോഗിച്ച ഓട്ടോറിക്ഷയും കണ്ടെടുത്തു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പോത്തൻകോട് ഇൻസ്പെക്ടർ മിഥുന്റെ നിർദ്ദേശപ്രകാരം എസ്. ഐ. രാജീവ്, ഗ്രേഡ് എസ്.ഐ. സുനിൽകുമാർ, എ.എസ്. ഐ ഗോപൻ,സിവിൽ പൊലീസ് ഓഫീസർമാരായ രാജീവ്, മനീഷ്, മനു എന്നിവർ ചേർന്നാണ് പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |