ആലപ്പുഴ: 'ഒരു ജാതി,ഒരു മതം,ഒരു ദൈവം മനുഷ്യന് എന്നതാണ് കേരളത്തിലുയർന്ന ഏറ്റവും വലിയ മുദ്രാവാക്യം.കേരളത്തെ ഉഴുതു മറിച്ച നവോത്ഥാന പ്രസ്ഥാനങ്ങൾ മുതലാണ് സ്വാതന്ത്ര്യ സമരത്തെ കണക്കാക്കേണ്ടത്.പുന്നപ്ര വയലാർ സമരം,പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കും അയിത്തത്തിനെതിരെയും മാറുമറയ്ക്കാനും നടത്തിയ സമരങ്ങളൊക്കെയും സ്വാതന്ത്ര്യ സമരങ്ങളായിരുന്നു'.രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കവേ,പുന്നപ്ര വയലാർ സമരം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണോ എന്ന് ചില കോണുകളിൽ നിന്നുയരുന്ന ചോദ്യത്തിന് പി.കെ.മേദിനിയുടെ ഉത്തരമാണിത്.
പുന്നപ്ര വയലാർ സമരത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കാണാനാവില്ലെന്ന കോൺഗ്രസ് - ബി.ജെ.പി ആക്ഷേപത്തിന് പ്രസക്തിയില്ല.കേരളത്തിലെ അറുനൂറോളം നാട്ടുരാജ്യങ്ങൾ ജനാധിപത്യ ഭരണത്തിനും വോട്ടവകാശത്തിനും വേണ്ടി നടത്തിയ സ്വാതന്ത്ര്യ പോരാട്ടം ഇവിടെ തുടരുകയായിരുന്നു.പിന്നാക്കക്കാരുടെ മൃതദേഹം വരമ്പിൽ കുഴിച്ചു മൂടിയിരുന്ന കാലം പിന്നിട്ട്,മാന്യമായി സംസ്കരിക്കാനുള്ള സ്വാതന്ത്ര്യത്തിലേക്ക് കേരളം എത്തിനിൽക്കുമ്പോൾ അക്കാലത്തെ നവോത്ഥാന നായകരും എഴുത്തുകാരും ഉൾപ്പെടെയുള്ളവർ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവർ തന്നെയാണെന്നും സമരങ്ങളിൽ നേരിട്ടിറങ്ങിയില്ലെങ്കിലും ഓർമ്മകൾ പങ്കുവയ്ക്കാനായി ജീവിച്ചിരിക്കുന്നത് ഭാഗ്യമാണെന്നും മേദിനി പറഞ്ഞു.12-ാം വയസ് മുതൽ ഖദർ പാവാടയും ബ്ലൗസുമിട്ട് വിപ്ലവ ഗാനങ്ങളിലൂടെ രാഷ്ട്രീയം പറയാനാരംഭിച്ച പി.കെ.മേദിനി നവതിയുടെ നിറവിലും പൊതുവേദികളിൽ സജീവമാണ്.
''എന്നെ ഞാനാക്കിയ മനുഷ്യരുണ്ട്.അവരെല്ലാം പാവപ്പെട്ടവരാണ്.അക്ഷാരാഭ്യാസമില്ലാത്തവരും കൂലിത്തൊഴിലാളികളുമാണ്.അവരുടെ വിയർപ്പുതുള്ളി വീണ പങ്കിൽ നിന്ന് എനിക്ക് വച്ചുനീട്ടിയ സഹായങ്ങളുണ്ട്.അതിൽ രാഷ്ട്രീയമില്ല.ആ കരുത്താണ് 89-ാം വയസിലും ഗാനങ്ങളുമായി വേദികളിലെത്താൻ പ്രേരണയാകുന്നത്''- അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |