തൊടുപുഴ: ദേവികുളം താലൂക്കിലെ വിവാദ രവീന്ദ്രൻ പട്ടയങ്ങളിൽ ഇതുവരെ റദ്ദാക്കിയത് 230 എണ്ണം. ഒമ്പത് വില്ലേജുകളിലായി നൽകിയ 530 പട്ടയങ്ങളിൽ നിന്നാണ് 230 എണ്ണം റദ്ദാക്കിയത്. സെപ്തംബർ പകുതിയോടെ പുതിയ പട്ടയങ്ങൾ നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയതായി റവന്യൂ വകുപ്പ് അധികൃതർ പറഞ്ഞു. 1999ൽ ദേവികുളം അഡീഷണൽ തഹസിൽദാരുടെ ചുമതല വഹിച്ച ഡെപ്യൂട്ടി തഹസിൽദാർ എം.ഐ. രവീന്ദ്രൻ താലൂക്കിലെ ഒമ്പത് വില്ലേജുകളിലെ 4251 ഹെക്ടർ സ്ഥലത്തിന് നൽകിയ 530 പട്ടയങ്ങൾ റദ്ദാക്കാൻ കഴിഞ്ഞ ജനുവരി 18നാണ് റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടത്. തുടർന്ന്, ഇതിന്റെ നടപടിക്രമങ്ങൾക്കായി 40ലധികം റവന്യൂ ഉദ്യോഗസ്ഥരെ പ്രത്യേകം ഇടുക്കിയിലേക്ക് നിയോഗിക്കുകയായിരുന്നു. 45 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, ഇത് സാധ്യമല്ലെന്ന് വന്നതോടെ മൂന്ന് മാസം കൂടി അനുവദിച്ചു. രവീന്ദ്രൻ പട്ടയവുമായി ബന്ധപ്പെട്ട 353 ഫയലുകൾ ഇതുവരെ പരിശോധിച്ചു. ഹിയറിങിന് ഹാജരാകാൻ ആവശ്യപ്പെട്ട് 486 പേർക്കാണ് നോട്ടീസ് അയച്ചത്. ഇതിൽ 368 പേർ ഹാജരായി. തുടർന്നാണ് 230 പട്ടയങ്ങൾ റദ്ദാക്കിയത്. കെ.ഡി.എച്ച് വില്ലേജുകളിലാണ് ഹിയറിങ് നടപടികൾ അവശേഷിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ഹിയറിങ്ങ് വിളിച്ചിരുന്നെങ്കിലും കാലവർഷം ശക്തമായ സാഹചര്യത്തിൽ മാറ്റിവെക്കുകയായിരുന്നു.
പുതിയ പട്ടയം സെപ്തംബറിൽ
140 പേർ ഇതുവരെ പുതിയ പട്ടയത്തിന് അപേക്ഷിച്ചിട്ടുണ്ട്. ഇതിന്റെ നടപടി വില്ലേജ് തലത്തിൽ പുരോഗമിക്കുകയാണ്. ആഗസ്റ്റിനുള്ളിൽ കെ.ഡി.എച്ച് വില്ലേജിലേയടക്കം ഹിയറിങ്ങുകൾ എല്ലാം പൂർത്തിയാക്കുന്ന തരത്തിലാണ് നടപടികൾ. സെപ്തംബർ പകുതിയോടെ പട്ടയം നൽകിത്തുടങ്ങാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. റദ്ദാക്കിയവയ്ക്ക് പകരം പട്ടയം നൽകാൻ ഫീൽഡ് സർവേ അടക്കം നടപടികൾക്കായി പ്രത്യേകം സർവേയർമാരെ നിയോഗിച്ചിട്ടുണ്ട്.
ഇടനിലക്കാരെ സൂക്ഷിക്കുക
പട്ടയത്തിന്റെ മറവിൽ ഇടനിലക്കാരുടെ ചൂഷണം തടയാനും നടപടി എടുത്തിട്ടുണ്ട്. പട്ടയങ്ങൾ പരിശോധിച്ച് റദ്ദാക്കാനുള്ള സർക്കാർ ഉത്തരവ് പ്രകാരമുള്ള നടപടികൾ പുരോഗമിക്കുമ്പോൾ ഇടനിലക്കാരുടെ തട്ടിപ്പിൽ വീഴരുതെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. ഇടനിലക്കാർ മുഖേനയുള്ള ഒരു നടപടിയും അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. പട്ടയം ആവശ്യമുള്ളവർ നേരിട്ട് താലൂക്ക് ഓഫിസുകളിൽ എത്തി തിരിച്ചറിയൽ രേഖകൾ ഹാജരാക്കി അപേക്ഷ സമർപ്പിക്കണമെന്നാണ് നിർദേശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |