തിരുവനന്തപുരം: സിവിൽ കരാറുകാരൻ കെട്ടിടം പണി പൂർത്തിയാക്കും. ഇലക്ട്രിക് കരാറെടുത്തയാൾ മാസങ്ങൾക്കുശേഷം പണിക്കാരുമായെത്തി ചുവരും സീലിംഗുമൊക്കെ കുത്തിപ്പൊളിക്കും. പുതിയ സർക്കാർ കെട്ടിടിങ്ങളുടെ ഈ ഗതികേടിന് അറുതിവരുത്താൻ കോമ്പോസിറ്റ് ടെൻഡർ (സംയുക്ത കരാർ) വ്യാപകമാക്കുകയാണ് പൊതുമരാമത്ത് വകുപ്പ്.
കെട്ടിടം പണി സമയബന്ധിതമായി തീർത്ത് ഉദ്ഘാടനം ചെയ്യാമെന്ന ഗുണവുമുണ്ട്. അനാവശ്യ കുത്തിപ്പൊളിക്കലും അറ്റകുറ്റപ്പണികളും ഒഴിവാക്കാനും നിർമ്മാണച്ചെലവ് കുറയ്ക്കാനുമാകും. കണ്ണൂർ ജില്ലയിലെ സി.എച്ച്.സി നിർമ്മാണം, പിണറായിയിലെ സ്കൂൾ നിർമ്മാണം എന്നിവയ്ക്ക് കോമ്പോസിറ്റ് ടെൻഡറാണ് പരീക്ഷിച്ചത്. നിയമസഭാ മന്ദിരത്തിലെ അനുബന്ധ കെട്ടിടങ്ങളുടെ നിർമ്മാണവും ഇപ്രകാരമാക്കും. സിവിൽ - ഇലക്ട്രിക് വർക്കുകൾ പ്രത്യേകം ടെൻഡർ ചെയ്യുന്ന രീതി ഇക്കൊല്ലം തന്നെ പൂർണമായി നിറുത്തലാക്കുകയാണ് ലക്ഷ്യം.
കോമ്പോസിറ്റ് ടെൻഡർ കൊണ്ടുവരുന്നതിന് 2008ൽ സർക്കാർ സർക്കുലർ പുറപ്പെടുവിച്ചെങ്കിലും നടപടികൾ നീണ്ടു. സംയ്കുത ടെൻഡറിനെതിരെ 2020ൽ കരാർ സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ പരാതിക്കാരുടെ ആരോപണങ്ങൾ വസ്തുതാപരമല്ലെന്ന് കണ്ട് വിഷയത്തിൽ ഇടപെടില്ലെന്ന് 2021 ഫെബ്രുവരി 3ന് വിധിച്ചു. തുടർന്നാണ് മന്ത്രി മുഹമ്മദ് റിയാസ് മുൻകൈയെടുത്ത് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.
കടകംപള്ളി മിനിസിവിൽ സ്റ്റേഷൻ, ഹരിപ്പാട് കെ.എസ്.ആർ.ടി.സി ഷോപ്പിംഗ് കോംപ്ളക്സ് , പലഭാഗത്തായി ഗവ.ആശുപത്രി കെട്ടിടങ്ങൾ, സർക്കാർ ഓഫീസുകൾ തുടങ്ങി കോടികൾ ചെലവഴിച്ച് നിർമ്മിച്ച ഒട്ടേറെ കെട്ടിടങ്ങളാണ് വെള്ളവും വെളിച്ചവുമില്ലാതെ അടഞ്ഞുകിടക്കുന്നത്. ഈ അവസ്ഥയ്ക്ക് പരിഹാരമാണ് സംയുക്ത ടെൻഡർ.
കേന്ദ്ര പൊതുമരാമത്ത് വകുപ്പും പൊതുമേഖലാസ്ഥാപനങ്ങളും നടപ്പിലാക്കിയ സംയുക്ത കരാർ സംസ്ഥാനത്തും വേണമെന്ന പൊതുജനങ്ങളുടെ ആവശ്യമാണ് പരിഗണിച്ചത്.
പി.എ. മുഹമ്മദ് റിയാസ്,
പൊതുമരാമത്ത് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |