എല്ലാ വീടുകളിലും പതാക എത്തിക്കാനായില്ല
ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വീടുകളിൽ ഉയർത്താനുള്ള ദേശീയപതാക എത്തിച്ചു നൽകുന്നതിൽ കുടുംബശ്രീക്ക് വൻ വീഴ്ച. ജില്ലയിലെ പകുതി കുടുംബങ്ങളിൽ പോലും പതാക എത്തിക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞില്ല. ഓർഡർ മുൻകൂട്ടി ലഭിക്കാതിരുന്നതാണ് പ്രധാന തടസമായത്.
കുടുംബശ്രീയും തപാൽ വകുപ്പുമായിരുന്നു സർക്കാർ തലത്തിൽ ജില്ലയിൽ ദേശീയപതാക വിതരണം ചെയ്തത്. കുടുംബശ്രീ 1.48 ലക്ഷവും തപാൽ വകുപ്പ് ആലപ്പുഴ, മാവേലിക്കര ഡിവിഷനുകളിലായി 25,000 പതാകകളും വിതരണം ചെയ്തു. ജില്ലയിൽ 5.45 ലക്ഷം കുടുംബങ്ങളുണ്ടെങ്കിലും 3.29 ലക്ഷം കുടുംബങ്ങളാണ് ആകെയുള്ള 29,000 കുടുംബശ്രീ യൂണിറ്റുകളിലുള്ളത്. ഇതിൽ 50 ശതമാനം കുടുംബങ്ങൾക്കു പോലും പതാക എത്തിക്കാൻ കഴിഞ്ഞില്ലെന്നത് ഗുരുതര വീഴ്ചയായി. 30 രൂപയാണ് കുടുംബശ്രീ പതാകകൾക്ക് വിലയിട്ടിരുന്നത്. എന്നാൽ അംഗങ്ങൾ അടച്ച പണത്തിനുള്ള പതാകകൾ പോലും എത്തിക്കാനായില്ല. ഇതോടെ പുറക്കാട്, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ പകുതി വീടുകളിലും പതാക ഉയർത്താനായില്ല. കുടുംബ യൂണിറ്റുകൾ തങ്ങളുടെ പരിധിയിലുള്ള കുടുംബങ്ങളുടെ വിവരം എ.ഡി.എസ്, സി.ഡി.എസ് വഴി ജില്ലാമിഷനെ മുൻകൂട്ടി അറിയിക്കുന്നതിലുണ്ടായ വീഴ്ചയാണ് ദേശീയപതാക വിതരണം തടസപ്പെടാൻ കാരണം.
ജില്ലാ മിഷൻ രണ്ട് ലക്ഷം ദേശീയപതാകകൾ എത്തിക്കുമെന്ന് പറഞ്ഞെങ്കിലും നാലിലോന്നുമാത്രമാണ് കിട്ടിയത്. എല്ലാ വീടുകളിലും ദേശീയപതാക കുടുംബശ്രീ എത്തിക്കുമെന്ന് പ്രഖ്യാപിച്ചതിനാൽ തപാൽ വകുപ്പ് കുറച്ച് പതാകകൾ മാത്രമാണ് ജില്ലയിലെ പോസ്റ്റ് ഓഫീസുകളിൽ എത്തിച്ചത്. 25 രൂപ നിരക്കിൽ ഓരോ പോസ്റ്റ് ഓഫീസിലും 25 മുതൽ 50 വരെ പതാകകളാണ് നൽകിയത്. ആവശ്യക്കാർ ഏറെ ഉണ്ടായിരുന്നതിനാൽ വളരെ വേഗം ഇവ വിറ്റഴിയുകയും ചെയ്തു.
# ദേശീയപതാക വിതരണം
ജില്ലയിലെ ആകെ കുടുംബങ്ങൾ: 5.45 ലക്ഷം
* കുടുംബശ്രീ നൽകിയ പതാകകൾ: 1.48 ലക്ഷം
* തപാൽ വകുപ്പ്: 25,000 എണ്ണം
ദേശീയപതാക ജില്ലയിലെ എല്ലാ വീടുകളിലും എത്തിക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞിട്ടില്ല. 1.48 ലക്ഷം വീടുകളിൽ കുടുംബശ്രീ പ്രവർത്തകർ ദേശീയപതാക എത്തിച്ചു. തപാൽ വകുപ്പും ഇതര സംഘടനകളും വിതരണം നടത്തിയതിന് പുറമേയാണിത്
പ്രശാന്ത്, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |