വർക്കല: വർക്കലയിലെ പൊതുനിരത്തുകളിൽ വാട്ടർ അതോറിട്ടിയുടെ ജലവിതരണ കുഴലുകൾ പൊട്ടി കുടിവെള്ളം പാഴായിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും തകരാർ പരിഹരിക്കാൻ ജലഅതോറിട്ടി ശ്രമിക്കുന്നില്ലെന്ന് വ്യാപകമായ പരാതി. വർക്കല - മൈതാനം - റെയിൽവേ സ്റ്റേഷൻ റോഡിലും പുന്നമൂട് റോഡിലുമാണ് കുടിവെള്ളം പരന്നൊഴുകുന്നത്. മൈതാനം കാൾടെക്സ് പെട്രോൾ പമ്പിന് മുൻവശത്തെ റോഡിൽ പൈപ്പ് പൊട്ടി വെള്ളം റോഡിന്റെ മദ്ധ്യത്തിലും സമീപത്തെ കച്ചവട സ്ഥാപനങ്ങളുടെ മുന്നിലൂടെയും ഒഴുകുകയാണ്. ഇത് കച്ചവട സ്ഥാപനങ്ങളിൽ എത്തുന്നവർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. റെയിൽവേ സ്റ്റേഷന് സമീപം കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരു മാസത്തോളമായി.
പുന്നമൂട് റോഡിലും രണ്ടിടങ്ങളിലായി സമാന സ്ഥിതിയാണുള്ളത്. പലയിടത്തും വെള്ളക്കെട്ടും റോഡിൽ കുഴിയും രൂപപ്പെട്ടിട്ടുണ്ട്. നിരവധി തവണ നാട്ടുകാരും കച്ചവടക്കാരും കാൽനടയാത്രക്കാരും ഇതുസംബന്ധിച്ച പരാതി വാട്ടർ അതോറിട്ടിയെ അറിയിച്ചെങ്കിലും നാളിത് വരെ പ്രശ്നം പരിഹരിക്കാൻ അധികൃതർ തയ്യാറായില്ലെന്നാണ് ആരോപണം. വാഹനങ്ങൾ കടന്നു പോകുമ്പോൾ റോഡിലൂടെ പോകുന്ന കാൽനടക്കാരുടെ ദേഹത്തേക്ക് ഈ ചെളി വെള്ളം തെറിച്ച് വീഴുന്നതും പതിവാണ്.
വർക്കല ടൗണിലെ നാലിടങ്ങളിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. ഇക്കാര്യത്തിൽ ജല അതോറിട്ടി എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് വർക്കല നഗരസഭ മുൻ കൗൺസിലർ സി. കൃഷ്ണകുമാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |