മലപ്പുറം: പ്രകൃതിക്ഷോഭത്തിലും മറ്റും കൃഷി നശിച്ച് കടക്കെണിയിലായവർക്ക് ആശ്വാസമേകേണ്ട കമ്മിഷനിൽ ഒരു ലക്ഷത്തിലേറെ അപേക്ഷകൾ കെട്ടിക്കിടക്കുന്നു. കൊവിഡിനെ തുടർന്ന് 2020 മാർച്ച് മുതൽ 2021 ഏപ്രിൽ വരെ കടാശ്വാസ കമ്മിഷൻ സിറ്റിംഗ് മുടങ്ങിയിരുന്നു. പിന്നീട് ഓൺലൈൻ വഴിയാക്കിയെങ്കിലും ഫലപ്രദമായില്ല. പരമാവധി രണ്ട് ലക്ഷം രൂപയാണ് കടാശ്വാസമായി അനുവദിക്കുക.
ഇടുക്കി, വയനാട് ജില്ലകളിൽ 2018 ആഗസ്റ്റ് 31 വരെയും മറ്റ് ജില്ലകളിൽ 2014 മാർച്ച് 31 വരെയും സഹകരണ ബാങ്കുകളിൽ നിന്നെടുത്ത കാർഷിക വായ്പകളാണ് കടാശ്വാസ പരിധിയിൽ വരിക.
50,000ത്തിന് താഴെയുള്ള വായ്പയുടെ 75 ശതമാനവും ഇതിന് മുകളിലുള്ള തുകയുടെ 50 ശതമാനവും ബാങ്കുകൾക്ക് സർക്കാർ നൽകും. ഈ സാമ്പത്തിക വർഷം 34.9 കോടിയുടെ കടാശ്വാസമാണ് അനുവദിച്ചത്. വാണിജ്യ ബാങ്കുകളുടെ വായ്പയും കടാശ്വാസ കമ്മിഷന്റെ പരിധിയിൽ കൊണ്ടുവരുമെന്ന് മൂന്ന് വർഷം മുമ്പ് അന്നത്തെ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ പ്രഖ്യാപിച്ചിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല.
ഉദ്യോഗസ്ഥർക്കും മെല്ലെപ്പോക്ക്
കടാശ്വാസ കമ്മിഷൻ സർക്കാരിലേക്ക് സമർപ്പിക്കുന്ന ശുപാർശകളുടെ അർഹത സഹകരണ സംഘം രജിസ്ട്രാർ പരിശോധിച്ച് ഉറപ്പാക്കുന്ന മുറയ്ക്കാണ് ധനസഹായം അനുവദിക്കുക. 15,334 അപേക്ഷകളിലായി 123.83 കോടി രൂപയുടെ ശുപാർശ സഹകരണ സംഘം രജിസ്ട്രാറുടെ മുന്നിലുണ്ട്. സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ കർഷകർ ലോണെടുത്ത ബാങ്കിലെത്തി വായ്പാ വിവരങ്ങളുടെ നിജസ്ഥിതി പരിശോധിക്കണം. ഈ നടപടികൾ ഇഴയുന്നതും കടാശ്വാസം ലഭിക്കുന്നത് വൈകിപ്പിക്കുന്നു.
സിറ്രിംഗ് വേഗത്തിലാക്കും
കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ ജില്ലകൾ കേന്ദ്രീകരിച്ച് സിറ്റിംഗുകൾ വേഗത്തിലാക്കുമെന്ന് കടാശ്വാസ കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം ജില്ലകളിലെ അപേക്ഷകൾ ഈ മാസം തീർപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |