തിരുവനന്തപുരം: വാട്ടർ അതോറിട്ടിയിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതിനെ കുറിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാലും ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിനും കൂടിയാലോചന നടത്തും.
ഒരു മാസത്തിനുള്ളിൽ തീരുമാനമുണ്ടാകും. ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിലാണ് ധാരണയായത്. അധിക സാമ്പത്തിക ബാദ്ധ്യത മറികടക്കുന്നതിനായിരിക്കും ചർച്ചയിൽ പ്രാമുഖ്യം. അതോറിട്ടിയിൽ സാമ്പത്തിക അച്ചടക്കം പാലിക്കാനുള്ള നടപടികളും ചർച്ചയാവും.
ചീഫ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം വാട്ടർ അതോറിട്ടി സമർപ്പിച്ച ഓഡിറ്റ് കണക്കുകൾ ധനവകുപ്പ് വിശദമായി പരിശോധിക്കും. ശമ്പള പരിഷ്‌കരണം നടപ്പാക്കുമ്പോൾ 10 കോടിയുടെ അധികബാദ്ധ്യതയാണ് സർക്കാരിനുണ്ടാവുക. പെൻഷൻ പരിഷ്‌കരിക്കണം ഉടൻ പരിഗണിച്ചേക്കില്ല.
പുനർവിന്യാസവും
അജണ്ടയിൽ
അധികച്ചെലവ് കുറയ്ക്കാൻ ജീവനക്കാരെ പുനർവിന്യസിക്കുന്നതും ചർച്ച ചെയ്യും. വകുപ്പിലെ മുഴുവൻ ജീവനക്കാരുടെയും ബോട്ട് ഡ്രൈവർ, കാർപ്പെന്റർ തുടങ്ങിയ നിർജ്ജീവ തസ്തികകളുടെയും കണക്കുകൾ സർക്കാർ ശേഖരിക്കുന്നുണ്ട്. നിർജ്ജീവ തസ്തികകൾ നിറുത്തലാക്കാൻ ചീഫ് സെക്രട്ടറി,വാട്ടർ അതോറിട്ടി സെക്രട്ടറി, എം.ഡി എന്നിവരടങ്ങിയ സമിതി രൂപീകരിച്ചിട്ടുണ്ട്. 52 ടൈപ്പിസ്റ്റ് തസ്തികകൾ നിറുത്തലാക്കിയിരുന്നു. പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി അതോറിട്ടി ഓഫീസുകളുടെ പ്രവർത്തന പരിധി നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ പുനർനിർണയിക്കാനും തീരുമാനിച്ചിട്ടുണ്ട്. സർക്കിൾ ഓഫീസുകളുടെ പരിധി ഒരു ജില്ലയിൽ മാത്രമാക്കുക, ജീവനക്കാരുടെ ജോലി ഭാരം വീതിക്കുക, പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുക തുടങ്ങിയവയാണ് ലക്ഷ്യം. ഇനി മുതൽ ഡിവിഷണൽ ഓഫീസുകൾക്ക് കീഴിൽ നാല് നിയമസഭാ മണ്ഡലങ്ങളുണ്ടാകും. പൊതുജനങ്ങളുമായി ഇടപഴകുന്ന സെക്ഷൻ ഓഫീസുകളെ ഉപഭോക്താക്കളുടെയോ പഞ്ചായത്തുകളുടെയോ അടിസ്ഥാനത്തിൽ വിഭജിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |