സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തുന്നതിനു മൂന്നു ദിവസം മുമ്പ് ഇന്ത്യയിലെ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്താൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ജനങ്ങൾ. വിശേഷ ദിവസങ്ങളിൽ രാവിലെ പതാക ഉയർത്തി സൂര്യൻ അസ്തമിക്കും മുമ്പ് അഴിച്ചു മാറ്റുന്ന പതിവ് മാറ്റി മൂന്ന് ദിവസം മുമ്പ് പതാക ഉയർത്താൻ ജനങ്ങൾക്ക് അവകാശം ലഭിച്ചത് 75ാം വാർഷികത്തിലാണ് . 'ഹർ ഘർ തിരംഗ'യെ ആഘോഷമാക്കി വീടുകളിലും സർക്കാർ, അർദ്ധ സർക്കാർ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കടകളിലും ബാങ്കുകളിലും ലൈബ്രറികളിലും പൊതുസ്ഥലങ്ങളിലും ദേശീയ പതാകയുയർത്തിയതിന്റെ ആവേശ ലഹരിയിലാണ് ജനങ്ങൾ.
ഖാദി കടകളിൽ ദേശീയ പതാക വിൽപ്പനയില്ലാതിരുന്നതിനാൽ വീടുകളിൽ മുഴവൻ ഉയർത്താൻ ദേശീയ പതാക കിട്ടാത്ത ഒരവസ്ഥ ഉണ്ടായി. ആവേശത്തോടെ ജനങ്ങൾ ദേശീയ പതാകയെ നെഞ്ചോട് ചേർത്തതായിരുന്നു അതിന് കാരണം. കുടുംബശ്രീ പ്രവർത്തകരെ കൊണ്ട് പതാക നിർമിച്ച് നാടെങ്ങും വിതരണം ചെയ്യാൻ സർക്കാർ കാണിച്ച താത്പര്യത്തിനും നന്ദി പറയണം.
എം.പിമാരും എം.എൽ.എമാരും മറ്റു ജനപ്രതിനിധികളും അവരവരുടെ വീടുകളിൽ പതാക ഉയർത്തിയതിനൊപ്പം സ്വാതന്ത്ര്യ സമര സേനാനി കോരുത്തോട് മങ്കുഴിയിൽ എം.കെ.രവീന്ദ്രൻ വൈദ്യർ, ഗായിക വൈക്കം വിജയലക്ഷ്മി തുടങ്ങി വ്യത്യസ്തമേഖലകളിലെ പ്രഗത്ഭരും ദേശീയ പതാക ഉയർത്തിയത് വേറിട്ട അനുഭവമായി.
ബ്രിട്ടീഷുകാർ സ്വർണ തളികയിൽ വച്ചു തന്നതല്ല ഇന്ത്യയുടെ സ്വാതന്ത്ര്യം. ലക്ഷക്കണക്കിന് ധീര ദേശാഭിമാനികൾ അവരുടെ ജീവൻ നൽകി നേടിയെടുത്തതാണ് . ഒന്നും നേടാനില്ലാതെ ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന ലക്ഷ്യം മുന്നിൽ കണ്ട് പലതും നഷ്ടപ്പെടുത്തിയാണ് അവർ നമുക്ക് സ്വാതന്ത്യം നേടിത്തന്നത്. അവരെ വിഡ്ഡികളായി കാണാതെ ആദരിക്കാനുള്ള മനസാണ് വേണ്ടത്. എന്താണ് സ്വാതന്ത്ര്യം, സ്വാതന്ത്ര്യസമര പോരാട്ടം എന്നറിയാത്ത പുതുതലമുറയിൽ രാജ്യസ്നേഹത്തിന്റെ ആവേശം ചെറുതായെങ്കിലും നിറക്കാൻ 75ാം സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായുള്ള ആഘോഷപരിപാടികൾക്കു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് ഇതിന് നന്ദി പറയേണ്ടത്.
സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടത്തിൽ പുതു തലമുറ വായനയിൽ നിന്ന് അകന്നു .ഗൂഗിളിനെ ഗുരുവായി ആശ്രയിക്കുന്ന യുവതലമുറ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരുടെ ത്യാഗപൂർണമായ ചരിത്രം പഠിക്കണം. സ്വാതന്ത്ര്യസമരത്തിനൊപ്പം വാഗൺ ട്രാജഡി, മലബാർ കലാപം, കേരളത്തിൽ നടന്ന നവോത്ഥാന പോരാട്ടങ്ങളായ വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം, ക്ഷേത്ര പ്രവേശന വിളംബരം തുടങ്ങിയവയെക്കുറിച്ചും പുതുതലമുറ പഠിക്കണം. മഹാത്മ ഗാന്ധി ബ്രിട്ടീഷുകാരുടെ തോക്കിന് മുന്നിൽ ആയുധമെടുത്ത് പോരാടാൻ ആഹ്വാനം ചെയ്യാതെ അഹിംസയിലൂന്നിയ സഹന സമരത്തിലൂടെ ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ച് സ്വാതന്ത്ര്യം നേടിയെടുത്ത വീരോജ്ജ്വല കഥ നമ്മുടെ പുതു തലമുറ പഠിക്കേണ്ടിയിരിക്കുന്നു. ഇന്നലെകളിൽ നിന്ന് ഊർജം സ്വീകരിച്ചു വേണം ഇന്നിലേക്കും നാളെയിലേക്കും കടക്കാൻ. 75 ാം സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ അതിന് നിമിത്തമാകട്ടെ. ജനങ്ങളിൽ രാജ്യസ്നേഹം വളർത്തുന്നതിന് സഹായകമായ ആഘോഷപരിപാടികൾ വിഭാവനം ചെയ്യാനും വീടുകളിലും സ്ഥാപനങ്ങളിലും പതാക ഉയർത്താനും വഴിയൊരുക്കിയവർക്ക് നന്ദി പറയാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |