തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സമഗ്ര വികസന മാസ്റ്റർ പ്ലാൻ മുഖേന പൂർത്തിയായ ഓവർബ്രിഡ്ജ് നാളെ നാടിന് സമർപ്പിക്കും. വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയാകും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഇൻകെല്ലാണ് പദ്ധതി സാക്ഷാത്കരിച്ചത്. 96 മീറ്റർ അപ്രോച്ച് റോഡുമുണ്ട്. 12 മീറ്ററാണ് ഓവർബ്രിഡ്ജിന്റെ വീതി. മോട്ടോർ വേ 7.5 മീറ്ററും വാക് വേ 4.5 മീറ്ററുമാണ്. ഇന്ത്യയിൽ അപൂർവമായിട്ടുള്ള ജോയിന്റ് ഫ്രീ ഓവർബ്രിഡ്ജാണിത്. യൂണിഫോം സ്ലോപ്പിലാണ് ഈ ഓവർബ്രിഡ്ജ് നിർമ്മിച്ചിട്ടുള്ളത്.
മെഡിക്കൽ കോളേജ് കുമാരപുരം റോഡിൽ മെൻസ് ഹോസ്റ്റലിന് സമീപത്തു നിന്ന് എസ്.എ.ടി ആശുപത്രിയുടെ സമീപത്ത് എത്തിച്ചേരുന്നതാണ് ഓവർബ്രിഡ്ജ്.
എസ്.എ.ടി ആശുപത്രി, ശ്രീചിത്ര, ആർ.സി.സി, മെഡിക്കൽ കോളേജ് ബ്ലോക്ക്, പ്രിൻസിപ്പൽ ഓഫീസ്, സി.ഡി.സി, പി.ഐ.പി.എം.എസ്, ഹോസ്റ്റൽ എന്നിവിടങ്ങളിൽ തിരക്കിൽപ്പെടാതെ നേരിട്ടെത്താം. ഇതിലൂടെ പ്രധാന ഗേറ്റുവഴി അത്യാഹിത വിഭാഗത്തിലും ആശുപത്രിയിലും തിരക്കില്ലാതെ എത്താം. ഇതോടെ കുമാരപുരം ഭാഗത്തേക്ക് മെഡിക്കൽ കോളേജ് കാമ്പസിൽ നിന്ന് പുതിയൊരു പാതയാണ് തുറക്കുന്നത്. കാമ്പസിൽ നിന്ന് വാഹനങ്ങൾക്ക് തിരക്കേറിയ അത്യാഹിത വിഭാഗത്തിന് മുന്നിലൂടെയുള്ള യാത്ര ഒഴിവാക്കി കടന്നുപോകാം. കാമ്പസിനെ പ്രധാന റോഡുകളുമായി ബന്ധിപ്പിക്കുന്ന മൂന്നാമത്തെ പാതയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |