വട്ടപ്പാറ: ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം വൃദ്ധയുടെ കഴുത്തിൽ കിടന്ന മൂന്ന് പവൻ സ്വർണമാല പൊട്ടിച്ച് കടന്നു. കഴുത്തിൽ കിടന്ന മാല പൊട്ടിക്കുന്നതിനിടയിൽ വൃദ്ധയുടെ ബ്ലൗസ് വലിച്ചുകീറുകയും ഇവരെ താഴേക്ക് തള്ളിയിടുകയും ചെയ്തു.
വട്ടപ്പാറ പന്തലക്കോട് പുലകം പി.എസ് സദനത്തിൽ ശ്യാമളയുടെ (75) കഴുത്തിലെ സ്വർണമാലയാണ് അപഹരിച്ചത്. വട്ടപ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പന്തലക്കോട് ശനിയാഴ്ച രാവിലെ 7.45നായിരുന്നു സംഭവം.
ബൈക്കിലെത്തിയ സംഘം വീട്ടിൽ ഉറങ്ങിക്കിടന്ന വൃദ്ധയെ വിളിച്ചുണർത്തുകയും കതക് തുറന്ന് പുറത്തേക്ക് വന്ന വൃദ്ധയോട് കുലവാഴ വിൽക്കാനുണ്ടോ എന്ന് അന്വേഷിക്കുന്നതിനിടയിലാണ് കഴുത്തിൽ കിടന്ന മാല പൊട്ടിച്ചത്. വൃദ്ധയുടെ നിലവിളികേട്ട് സമീപവാസികൾ ഓടിയെത്തിയെങ്കിലും മോഷ്ടാക്കൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു. രണ്ടംഗ സംഘത്തിൽ ബൈക്കിന് പുറകിൽ തൊപ്പി ധരിച്ചെത്തിയ ആളാണ് മാലപൊട്ടിച്ചത്. ഹെൽമെറ്റ് ധരിച്ചിരുന്ന രണ്ടാമൻ വീട്ടിലെ ഗേറ്റിൽ നിന്ന് അല്പം മാറി ബൈക്ക് സ്റ്റാർട്ടാക്കി നിറുത്തിയിരുന്നു.
കൃത്യം നടത്തിയ ശേഷം മോഷ്ടാക്കൾ പന്തലക്കോട് ഭാഗത്തേയ്ക്കാണ് രക്ഷപ്പെട്ടത്. വീട്ടിൽ വൃദ്ധ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇവർക്ക് വാഴ കൃഷി ഉണ്ടായിരുന്നതിനാൽ കുല വാങ്ങാൻ എത്തിയവരാണെന്നു കരുതിയാണ് കതകിൽ മുട്ടിയപ്പോൾ വൃദ്ധ വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയത്. മൂന്ന് പവൻ സ്വർണമാലയിൽ ഇട്ടിരുന്ന ഏലസ് മാത്രമാണ് തിരികെ കിട്ടിയത്. വട്ടപ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |