4,01,50,000 രൂപയുടെ പദ്ധതിക്ക് ഭരണാനുമതി.
കണ്ണൂർ: പുഴയും പച്ചത്തുരുത്തും സമ്മേളിക്കുന്ന പ്രകൃതിയുടെ മടിത്തട്ടിലേക്ക് സഞ്ചാരികളെ മാടി വിളിക്കുന്ന പുല്ലൂപ്പിക്കടവ് പുഴയോര ടൂറിസം പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. പദ്ധതി 18 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രദേശം സന്ദർശിച്ച കെ.വി.സുമേഷ് എം.എൽ.എ അറിയിച്ചു. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. രമേശനും ഉദ്യോഗസ്ഥരും മറ്റ് ജനപ്രതിനിധികളും പൊതുപ്രവർത്തകരും എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.
പദ്ധതി നിർദേശം അംഗീകരിച്ച് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പച്ചക്കൊടി കാട്ടിയതോടെയാണ് പദ്ധതിക്ക് വേഗമേറിയത്. സംസ്ഥാന സർക്കാർ പദ്ധതിക്കായി 4,01,50,000 രൂപയുടെ ഭരണാനുമതി നൽകി. എം.എൽ.എയും നാറാത്ത് പഞ്ചായത്ത് പ്രസിഡന്റും ചേർന്നാണ് വിശദപദ്ധതി റിപ്പോർട്ട് മന്ത്രിക്ക് സമർപ്പിച്ചത്.
സായാഹ്നങ്ങളിൽ കുടുംബസമേതം നിരവധി പേരാണ് ഇവിടെ സന്ദർശിക്കുന്നത്. എന്നാൽ വേണ്ടത്ര സൗകര്യങ്ങളോ കുട്ടികൾക്കാവശ്യമായ പാർക്കോ, വാഹന പാർക്കിംഗിനുള്ള സൗകര്യമോ ഇവിടെ ഇല്ല. തുടർന്ന് എം.എൽ.എയുടെ നിരന്തര ഇടപെടലിന്റെ ഫലമായാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. നാറാത്തിന്റെ ടൂറിസം സ്വപ്നങ്ങൾക്ക് വലിയൊരു മുതൽകൂട്ടാണ് ഈ പദ്ധതി.
സൗകര്യങ്ങൾ ഇങ്ങനെ
പുഴയോര ഇരിപ്പിടങ്ങൾ, പാലത്തിന് ഇരുവശവും ചിത്രപ്പണികളോട് കൂടിയ വിളക്കുകാലുകൾ, വാട്ടർ സ്‌പോർട്സ് , പാർക്ക്, നടപ്പാതകൾ, സൈക്ലിംഗ് പാത, കഫ്‌റ്റീരിയ
ഹൃദയം നിറച്ച് മടങ്ങാം
കണ്ടൽക്കാടുകളും പച്ചത്തുരുത്തുകളും ദേശാടന പക്ഷികൾ ചേക്കേറുന്ന പക്ഷി സങ്കേതങ്ങളും മത്സ്യസമ്പത്താലും സമൃദ്ധമാണ് പുല്ലൂപ്പിക്കടവ്. ടൂറിസം സാദ്ധ്യതകളെ പ്രയോജനപ്പെടുത്തി സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന രീതിയിൽ വാക്ക് വേയും ഇരിപ്പിടങ്ങളും ഒക്കെയായി വലിയൊരു സൗന്ദര്യവത്കരണ പദ്ധതിയാണ് നിലവിൽ യാഥാർത്ഥ്യമാവുന്നത്.കണ്ണാടിപ്പറമ്പിനെ കക്കാട്-കണ്ണൂർ ടൗണുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പുല്ലൂപ്പിക്കടവ് പാലവും അനുബന്ധ റോഡിലുമൊക്കെയായാണ് പദ്ധതിയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |