കണ്ണൂർ: പ്രമുഖ ഓഹരിനിക്ഷേപകനും ശതകോടീശ്വരനുമായ രാകേഷ് ജുൻജുൻവാലയുടെ അപ്രതീക്ഷിത വിയോഗം കണ്ണൂരിനും തിരിച്ചടിയായി മാറി. ഈ മാസം ഇന്ത്യൻ ആകാശത്ത് പറന്നുയർന്ന ഇന്ത്യയുടെ ഏറ്റവും പുതിയ എയർലൈൻ ആകാശ എയറിന്റെ പ്രമോട്ടറിലൊരാളാണ് അദ്ദേഹം. ഈ വർഷം ഡിസംബറിൽ ഇന്ത്യയിൽ നിന്നും ആരംഭിക്കുന്ന 16 ആഭ്യന്തര സർവീസുകളിലൊന്ന് കണ്ണൂർവിമാനത്താവളത്തിൽ നിന്നുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കിയാൽ.
കേരളത്തിൽ കൊച്ചിയെയും തിരുവനന്തപുരത്തെയും കരിപ്പൂരിനെയും പരിഗണിച്ചുകഴിഞ്ഞാൽ അടുത്ത വിമാനസർവീസ് കണ്ണൂരിൽ നിന്നുമാരംഭിക്കുമെന്ന സൂചന ആകാശ എയർ അധികൃതർ നൽകിയിരുന്നു. കണ്ണൂരിൽ ഇൻഡിഗോയാണ് ഇപ്പോൾ ആഭ്യന്തരസർവീസിന്റെ ഭൂരിഭാഗവും കൈയാളുന്നത്. ആകാശ വന്നാൽ ഇതിൽ മാറ്റമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. വിദേശവിമാനസർവീസുകളില്ലാത്ത കണ്ണൂരിന് ആഭ്യന്തരസർവിസ് വർദ്ധിപ്പിച്ചാൽ മാത്രമെ പിടിച്ചു നിൽക്കാൻ കഴിയുകയുള്ളൂ. ഈ സാഹചര്യത്തിലാണ് ആകാശ് കിയാലിന് പ്രതീക്ഷയേകിയത്.
ഹവായ് ചെരിപ്പിട്ടാലും വിമാനത്തിൽ കയറാം
വ്യോമയാന മേഖല തകർന്നു കൊണ്ടിരിക്കുന്ന സമയത്ത് ഇതുപോലൊരു സംരംഭമെന്തിന് എന്ന ചോദ്യം വിവിധ കോണുകളിൽ നിന്നുയർന്നപ്പോൾ താൻ പരാജയപ്പെടാൻ ഒരുക്കമാണെന്നായിരുന്നു രാകേഷ് ജുൻജുൻവാലയുടെ മറുപടി.വിമാനയാത്ര ജനകീയമാക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഹവായ് ചെരുപ്പിടുന്നവർക്ക് സാദ്ധ്യമായ ആകാശയാത്രയെന്നതായിരുന്നു ആകാശ എയർസർവീസിന്റെ ലക്ഷ്യമായി തുടക്കത്തിലെ പറഞ്ഞിരുന്നത്. കടുത്ത വെല്ലുവിളികൾ നേരിടുന്ന രംഗങ്ങളിൽ നിക്ഷേപം നടത്തുന്നതിലും അതിസാഹസികതയോടെ വിജയിപ്പിക്കുന്നതുമായിരുന്നു രാകേഷിന്റെ ശൈലി. ഈ ശൈലയിൽ ഏറെ പ്രതീക്ഷയായിരുന്നു കിയാൽ പുലർത്തിയിരുന്നത്. ആകാശ് എയർസർവീസിലൂടെ പിടിച്ചു നിൽക്കാമെന്ന കണ്ണൂർ വിമാനത്താവളത്തിന്റെ പ്രതീക്ഷയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |