ഏതു ഭാഷയിലും ഏറ്റവും മനോഹരമായ പദമാണ് സ്വാതന്ത്ര്യം. ഏറ്റവും സുന്ദരമായ അനുഭവവും അതു തന്നെ. മഹാത്മാഗാന്ധിയുടെ കഥ, അടിമത്തത്തിൽ നിന്ന് സ്വാതന്ത്ര്യമെന്ന അനുഭവത്തിലേക്ക് ഭാരതം ചങ്ങല പൊട്ടിച്ച കഥ കൂടിയാണ്. പോരാട്ടത്തിന് യുദ്ധത്തിന്റെ മാത്രമല്ല, സഹനത്തിന്റെ മുഖം കൂടിയുണ്ടെന്ന് ഇന്ത്യയെ പഠിപ്പിച്ചത് ഗാന്ധിജിയാണ്. തലമുറകൾ ഉരുവിട്ടു പഠിക്കുന്ന ആ കഥ ചിത്രങ്ങളിൽ...
1. ഗുജറാത്ത് തീരത്തെ പോർബന്തറിലാണ് രാഷ്ട്ര പിതാവായി മാറിയ മോഹൻദാസ് കരം ചന്ദ് ഗാന്ധി ജനിച്ചത്. 1869 ഒക്ടോബർ രണ്ടിന് അച്ഛൻ കരംചന്ദ് ഗാന്ധി അമ്മ പുത്‌ലിഭായി.
2. ബാല്യത്തിൽ മോഹൻദാസിന് അമ്മയോടായിരുന്നു കൂടുതൽ പ്രിയവും സ്നേഹവും. ഭക്തയും ധീരയുമായിരുന്നു പുത്‌ലിഭായി. സദാ അവർ തുളസിമാല ധരിച്ചിരുന്നു. അമ്മയുടെ ഉപവാസവും വ്രതങ്ങളും ബാലനെ സ്വാധീനിച്ചു. കുടുംബത്തിന്റെ ക്ഷേമത്തിന് വേണ്ടിയാണ് തന്റെ ഉപവാസമെന്ന് അവർ പറയും. അമ്മയുടെ സദ്ഗുണങ്ങൾ മകനും പകർന്നുകിട്ടി. ലളിത വസ്ത്രം, അഹിംസ എന്നിവ അങ്ങനെ ലഭിച്ചതാണ്. വിദ്യാർത്ഥിയായിരിക്കുമ്പോൾ കണ്ട ഹരിശ്ചന്ദ്രൻ നാടകം മോഹൻദാസിനെ വല്ലാതെ ആകർഷിച്ചു. എന്ത് ത്യാഗം ചെയ്തും സത്യം പാലിക്കുമെന്ന് മനസിലുറച്ചു. രാമായണത്തിലെ കഥയും സന്ദേശവും ആഴത്തിൽ സ്വാധീനിച്ചു. സത്യംതന്നെയാണ് ദൈവം എന്ന് മോഹൻദാസ് വിശ്വസിച്ചു.
3. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് ഇംഗ്ളണ്ടിൽ പോയി ബാരിസ്റ്റർ പരീക്ഷയ്ക്ക് പഠിക്കണമെന്ന് മോഹൻദാസ് ആഗ്രഹിച്ചു. മാംസം, മദ്യം, പരസ്ത്രീ ബന്ധം എന്നിവ ഉണ്ടാകില്ലെന്ന് അമ്മയ്ക്ക് ഉറപ്പ് നൽകി. പതിമൂന്നാം വയസിൽ സമപ്രായക്കാരിയായ കസ്തൂർബായെ ജീവിത പങ്കാളിയാക്കി. അക്കാലത്ത് ബാല്യവിവാഹം സാധാരണമായിരുന്നു. ബാരിസ്റ്ററായി ഇന്ത്യയിൽ മടങ്ങിയെത്തിയെങ്കിലും ലജ്ജയും അന്തർമുഖത്വവും കാരണം കോടതിയിൽ തിളങ്ങാനായില്ല. 1893 ൽ അബ്ദുള്ള കമ്പനിയുടെ ഒരു കേസുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്ക സന്ദർശിക്കാനുള്ള അവസരം ലഭിച്ചു. കപ്പലിലായിരുന്നു യാത്ര.
4 ദക്ഷിണാഫ്രിക്കയിൽ പ്രിട്ടോറിയയിലേക്കുള്ള തീവണ്ടി യാത്രയിൽ മതിയായ ടിക്കറ്റ് ഉണ്ടായിട്ടും ഒന്നാം ക്ളാസ് കമ്പാർട്ട്മെന്റിൽനിന്നു പുറത്താക്കപ്പെട്ടു. ദക്ഷിണാഫ്രിക്കയിലെ വർണ വിവേചനവും ഇന്ത്യക്കാരുടെ അവസ്ഥയും മനസിലാക്കാൻ ഇൗ സംഭവം സഹായിച്ചു.
5. ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനും നീതി നിഷേധത്തിനുമെതിരെ ഗാന്ധിജിയും കസ്തൂർബയുമടക്കം പോരാടി. 1914 ജൂലായിൽ ഇന്ത്യയിലെത്തി. ഗോഖലെയുടെ ഉപദേശം സ്വീകരിച്ച് ഇന്ത്യയെ കണ്ടെത്താനായി. മൂന്നാംക്ളാസ് കമ്പാർട്ട്മെന്റിൽ ഇന്ത്യയിലെങ്ങും സഞ്ചരിച്ചു. സമാധാനപരമായ പ്രതിരോധത്തിന് സത്യാഗ്രഹ മാർഗം സ്വീകരിച്ചു.
6. അഹമ്മദാബാദിനടുത്ത് തന്റെ ആദ്യത്തെ ആശ്രമം സ്ഥാപിച്ചു. 1917 ൽ അഹമ്മദാബാദ് അതിർത്തിക്ക് പുറത്തുള്ള സമ്പർമതി നദീതീരത്തേക്ക് ആശ്രമം മാറ്റി. ജാതിമത വ്യത്യാസമില്ലാതെ ഒരു കുടുംബംപോലെ എല്ലാവരും താമസിക്കുന്ന ഒരാശ്രമമായിരുന്നു ഇത്.ബീഹാറിലെ നീലം കൃഷിക്കാരുടെ അവശതകൾ ഗാന്ധിജിയെ ദുഃഖിപ്പിച്ചു. നിരോധനാജ്ഞ ലംഘിച്ച് കർഷകർക്ക് ന്യായമായ പ്രതിഫലം കിട്ടാനായി ഗാന്ധിജി മുന്നിട്ടിറങ്ങി. ചമ്പാരൻ സത്യാഗ്രഹം ഇന്ത്യൻ രാഷ്ട്രീയത്തിലെ സുപ്രധാന നാഴികക്കല്ലായി. അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും മജിസ്ട്രേട്ട് വെറുതെ വിട്ടു.
7. സമാധാനപരമായ പ്രതിഷേധ സമരമാണ് ഗാന്ധിജി ലക്ഷ്യംവച്ചത്. എന്നാൽ 1919 ഏപ്രിൽ ആറിന് ബ്രിട്ടീഷുകാർ ജാലിയൻ വാലാബാഗിൽ നടത്തിയ കൂട്ടക്കൊല. ബ്രിട്ടീഷുകാരോടുള്ള തന്റെ സമീപനത്തിൽ മാറ്റംവരുത്താൻ ഗാന്ധിജിയെ പ്രേരിപ്പിച്ചു. ബ്രിട്ടീഷുകാർ സമ്മാനിച്ച സ്ഥാനമാനങ്ങൾ അദ്ദേഹം തിരിച്ചുകൊടുത്തു.
8. കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ ഗാന്ധിജി കൂടുതൽ സജീവമായതോടെ അതൊരു ബഹുജന പ്രസ്ഥാനമായി. പാവങ്ങളെ സഹായിക്കാനായി ചർക്കയിൽ നൂൽനൂക്കുന്നതിന് ഗാന്ധിജി ആഹ്വാനം നൽകി. ഇത് സ്വാതന്ത്ര്യ സമരത്തിന്റെയും സ്വദേശി പ്രസ്ഥാനത്തിന്റെയും ചിഹ്‌നമായി മാറി.
9 സ്വാതന്ത്ര്യ സമരം വ്യാപിപ്പിക്കാനും വിദേശ വസ്ത്രങ്ങൾ ബഹിഷ്കരിക്കാനുമായി ഗാന്ധിജി രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുകയും പ്രചരണം നടത്തുകയും ചെയ്തു. അന്യായമായ ഉപ്പുനികുതിയിൽ പ്രതിഷേധിച്ച് ഗാന്ധിജിയും സത്യാഗ്രഹികളും ദണ്ഡി കടപ്പുറത്തേക്ക് മാർച്ച് നടത്തി.ഉപ്പുകുറുക്കി ചരിത്രം സൃഷ്ടിച്ചു. സബർമതിയിൽനിന്ന് 241 മൈൽ അകലെയുള്ള ദണ്ഡിയിലേക്കുള്ള യാത്രയും ഉപ്പുസത്യാഗ്രഹവും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറയിളക്കി.
10 1942 ആഗസ്റ്റ് എട്ടിന് കോൺഗ്രസ് ക്വിറ്റ് ഇന്ത്യാപ്രമേയം അംഗീകരിച്ചു. ബ്രിട്ടീഷുകാർ ഇന്ത്യ വിടണമെന്ന ആഹ്വാനം ഇന്ത്യയാകെ മുഴങ്ങി. ബ്രിട്ടീഷുകാർ ആയുധങ്ങളുമായി സമരത്തെ നേരിട്ടു. 1943 ൽ എഴുപത്തിനാലാം വയസിൽ ഗാന്ധിജി ഇരുപത്തിയൊന്നു ദിവസത്തെ ഉപവാസം ആരംഭിച്ചു. ഇരുരാജ്യ സിദ്ധാന്തവുമായി ജിന്ന രംഗത്തുവന്നു. ഹിന്ദു - മുസ്ളിം മൈത്രിക്കുവേണ്ടി നിലകൊണ്ട ഗാന്ധി അതിനോട് വിയോജിച്ചു.
11 1947 ആഗസ്റ്റ് 14ന് പാകിസ്ഥാൻ രൂപംകൊണ്ടു. ആഗസ്റ്റ് 15ന് ഇന്ത്യയും സ്വതന്ത്രമായി. പക്ഷേ ഗാന്ധിജി സംതൃപ്തനായി. ഇന്ത്യാവിഭജനത്തിനും അതേച്ചൊല്ലിയുള്ള ലഹളകൾക്കുമെതിരെ ഗാന്ധിജി മരണംവരെ ഉപവാസം ആരംഭിച്ചു. പ്രമുഖ നേതാക്കൾ ഗാന്ധിജിയെ സന്ദർശിച്ചു. ഒടുവിൽ സ്നേഹപൂർവ്വമായ നിർബന്ധത്തിന് വഴങ്ങി ഉപവാസം പിൻവലിച്ചു.
12 1948 ജനുവരി 30. പ്രഭാത പ്രാർത്ഥനയ്ക്കായി ഗാന്ധിജി പ്രാർത്ഥനാസ്ഥലത്തേക്ക് ഹേ രാമ എന്ന് ജപിച്ചുകൊണ്ട് നീങ്ങി. പൊടുന്നനെ വെടിപൊട്ടി. എല്ലാവരും പകച്ചുപോയി. ചേതനയറ്റ് വീഴുമ്പോഴും അദ്ദേഹം ഹേറാം എന്ന് ഉച്ചരിക്കുന്നുണ്ടായിരുന്നു.
13. ഗാന്ധി വധ വാർത്തയറിഞ്ഞ് രാജ്യവും ലോകവും ഞെട്ടി. ജനങ്ങൾ വിലപിച്ചു. ഗ്രാമങ്ങളും നഗരങ്ങളും ഒരേപോലെ തേങ്ങി. ഗാന്ധിജിയുടെ ചേതനയറ്റ ശരീരത്തിന് ചുറ്റുമിരുന്ന് ശിഷ്യഗണങ്ങൾ പ്രാർത്ഥനയിൽ മുഴുകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |