കരുവാരക്കുണ്ട്: രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ പുളിയക്കോട് പാപ്പാലിൽ മറിയാമ്മ ഉതുപ്പ് ഭർത്താവ് പാപ്പാലിൽ ഉതുപ്പുമൊത്തുള്ള സമര ജീവിതത്തിന്റെ ഓർമ്മകളിലാണ്. സ്വാതന്ത്ര്യദിനം കഴിഞ്ഞാൽ പാപ്പാലിൽ കുടുംബത്തിന്റെ അടുത്ത ആഘോഷം മോണകാട്ടി ചിരിക്കുന്ന മറിയാമ്മയുടെ 115ാം പിറന്നാളിനാണ്. വരുന്ന 31ന് മറിയാമ്മയ്ക്ക് 115 വയസ് പൂർത്തിയാവും. സ്വാതന്ത്ര ദിനവും തന്റെ ജന്മ വാർഷികവും ഒരേ മാസത്തിലാണെന്ന സന്തോഷവും മറിയാമ്മയ്ക്കുണ്ട്. എറണാകുളം മൂവാറ്റുപുഴ സ്വദേശിയായിരുന്ന ഉതുപ്പും മറിയാമ്മയും 1946 മുതലാണ് മക്കളോടൊപ്പം എടപ്പറ്റ പുളിക്കലിൽ താമസമാരംഭിച്ചത്. സ്വാതന്ത്ര്യ സമര സേനാനിയായ ഉതുപ്പുമൊത്തുള്ള ജീവിതം രാജ്യത്തിന് വേണ്ടി പോരാടാനുള്ളതായിരുന്നു. ഉതുപ്പ് പങ്കെടുത്ത യോഗങ്ങളും ജാഥകളുമെല്ലാം മറിയാമ്മയ്ക്ക് ഇന്നും ഓർമ്മയുണ്ട്. ഉതുപ്പിനൊപ്പം സമരങ്ങളിൽ പങ്കെടുക്കുന്ന സുഹൃത്തുക്കളെല്ലാം വീട്ടിൽ വരുമ്പോൾ അവർക്ക് ഭക്ഷണമുണ്ടാക്കി നൽകുന്നതെല്ലാം മറിയാമ്മയായിരുന്നു. സ്വാതന്ത്ര്യ സമര പോരാട്ടത്തിനിടെ അനുഭവിച്ച യാതനകൾ ഓർക്കുമ്പോൾ മനസ് വല്ലാതെ നോവും. സമരങ്ങളുടെ വിജയത്തിനൊടുവിൽ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്ന് സ്വതന്ത്രമായത് ഓർക്കുമ്പോൾ വേദനകളെല്ലാം മറക്കും. ഒരു നൂറ്റാണ്ടിനപ്പുറം മറിയാമ്മ ജീവിച്ചിരിക്കുമ്പോൾ കഥകളെല്ലാം ഒത്തിരി തവണ കേൾക്കാൻ മക്കൾക്കും പേരമക്കൾക്കും അവസരം ലഭിച്ചു. ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയായിരുന്നു താനെന്നത് ഓർക്കുമ്പോൾ മറിയാമ്മയ്ക്ക് അഭിമാനമാണ്. 115ാം വയസിലേക്ക് കടക്കുമ്പോൾ അൽപ്പം കേൾവിക്കുറവുണ്ടെന്നത് ഒഴിച്ചാൽ മറിയാമ്മ ആരോഗ്യവതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |