ന്യൂഡൽഹി:ജനാധിപത്യത്തിന്റെ യഥാർത്ഥ കരുത്ത് ലോകത്തിന് കാട്ടിക്കൊടുത്തതിന്റെ കീർത്തി ഇന്ത്യയ്‌ക്കാണെന്നും മഹാമാരിയിൽ ലോകം നേരിട്ട സാമ്പത്തിക തകർച്ചയെ അതിജീവിച്ച് ഒരു പുതിയ ഇന്ത്യ ഉയർന്നു വന്നതായും രാഷ്‌ട്രപതി ദ്രൗപദി മുർമ്മു. ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. അതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാരിനും നയരൂപീകരണ വിദഗ്ദ്ധർക്കുമാണ്.
സ്വാതന്ത്ര്യ ദിനത്തലേന്ന് രാജ്യത്തോടുള്ള തന്റെ കന്നിപ്രസംഗം നടത്തുകയായിരുന്നു അവർ.
ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ ദാരിദ്ര്യവും നിരക്ഷരതയും കാരണം ഇവിടെ ജനാധിപത്യം വിജയിക്കില്ലെന്ന് ലോക നേതാക്കളും വിദഗ്ദ്ധരും വിധിയെഴുതി. നമ്മൾ ആ സംശയാലുക്കളെ തോൽപ്പിച്ചു. ഇവിടെ ജനാധിപത്യം വേരോടുക മാത്രമല്ല, സമ്പുഷ്ടമാവുകയും ചെയ്‌തു. പല ജനാധിപത്യ രാജ്യങ്ങളിലും സ്ത്രീകൾക്ക് വോട്ടവകാശത്തിനായി സമരം ചെയ്യേണ്ടി വന്നപ്പോൾ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ തുടക്കം മുതൽ സാർവ്വത്രിക വോട്ടവകാശം വന്നു. അതിലൂടെ രാഷ്‌ട്രനിർമ്മാണ പ്രക്രിയയിൽ എല്ലാ പൗരന്മാർക്കും
പങ്കാളികളാകാനുള്ള അവസരം രാഷ്ട്ര ശിൽപ്പികൾ ഒരുക്കി. അങ്ങനെയാണ്
ഇന്ത്യ ജനാധിപത്യത്തിന്റെ ശക്തി ലോകത്തിന് കാട്ടിയത്.
ഭൗതികവും ഡിജിറ്റലുമായ അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ പുരോഗതി നേടി. ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ശൃംഖല ഉയർന്ന റാങ്കിലാണ്. പ്രധാനമന്ത്രി ഗതി - ശക്തി യോജനയിലൂടെ രാജ്യത്തുടനീളം കണക്റ്റിവിറ്റി വരുന്നു. ഡിജിറ്റൽ ഇന്ത്യ വിജ്ഞാന സമ്പദ് വ്യവസ്ഥയ്ക്ക് അടിത്തറ സൃഷ്ടിച്ചു. 2047 ആകുമ്പോഴേക്കും സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കപ്പെടും. ബാബാ സാഹേബ് അംബേദ്ക്കറുടെ നേതൃത്വത്തിൽ ഭരണഘടന തയ്യാറാക്കിയവരുടെ കാഴ്ച്ചപ്പാടിന് മൂർത്ത രൂപം നൽകും.
ദേശീയ വിദ്യാഭ്യാസ നയം ഭാവി തലമുറയെ നമ്മുടെ പൈതൃകവുമായി ബന്ധിപ്പിക്കാനും വ്യവസായ വിപ്ലവത്തിന്റെ അടുത്ത ഘട്ടത്തിനായി സജ്ജരാക്കാനും ലക്ഷ്യമിടുന്നു.
എല്ലാവർക്കും വീടും എല്ലാ വീട്ടിലും വെള്ളവും എന്ന ലക്ഷ്യത്തിന് പ്രധാൻ മന്ത്രി ആവാസ് യോജനയും ജൽ ജീവൻ മിഷനും അതിവേഗം ശക്തി പകരുകയാണ്. നമ്മുടെ ഗോത്രവർഗ സമര നായകരെ സ്മരിക്കാൻ നവം. 15 ജനജാതിയ ഗൗരവ് ദിവസമായി ആചരിക്കുന്നു.
നാഗരികതയുടെ തുടക്കത്തിൽ സന്യാസിമാരും ദർശകരും ഒരു സമത്വ ദർശനം ആവിഷ്കരിച്ചു. സ്വാതന്ത്ര്യ സമരവും മഹാത്മജിയെ പോലുള്ള നേതാക്കളും ആധുനിക ഇന്ത്യയ്ക്കായി നമ്മുടെ പൗരാണിക മൂല്യങ്ങളെ വീണ്ടെടുത്തു. 75 ആഴ്ചകളായി ആസാദി കാ അമൃത് മഹോത്സവ് മുന്നോട്ട് പോകുകയാണ്. ആത്മ നിർഭർ ഭാരത് കെട്ടിപ്പടുക്കാനുള്ള ദൃഡനിശ്ചയമാണ്. ഹർ ഘർ തിരംഗ അഭിയാൻ ആവേശത്തോടെ മുന്നോട്ട് പോകുന്നു. വിഭജന ഭീതിയുടെ അനുസ്‌മരണദിനം ആചരിക്കുന്നത് സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കാനാണ്.
അടിച്ചമർത്തപ്പെട്ടവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമുള്ള അനുതാപമാണ് ഇന്ന് രാജ്യത്തിന്റെ മൂലമന്ത്രം.
ഇന്ത്യയുടെ ആത്മവിശ്വാസം യുവാക്കളും കർഷകരും സ്ത്രീകളുമാണ്. ഏറ്റവും വലിയ പ്രതീക്ഷ പെൺ മക്കളിലാണ്. അവർ കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിന് കീർത്തി നേടിത്തന്നു. യുദ്ധവിമാന പൈലറ്റ് മുതൽ ബഹിരാകാശ ശാസ്ത്രജ്ഞർ വരെയുള്ള ഉയരങ്ങൾ പെൺമക്കൾ കീഴടക്കുകയാണ്. ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന മനോഭാവത്തോടെ എല്ലാവരും ഒന്നിച്ച് നടക്കണം. മാതൃരാജ്യത്തിനും സഹപൗരന്മാരുടെ ഉന്നമനത്തിനും സമ്പൂർണ ത്യാഗം സഹിക്കാൻ യുവജനങ്ങളോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. സായുധ സേനാംഗങ്ങൾക്കും വിദേശത്തെ ഇന്ത്യൻ മിഷൻ അംഗങ്ങൾക്കും പ്രവാസികൾക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നു.
വിഭജനം സ്മരിച്ച് പ്രധാനമന്ത്രി:
കനത്ത സുരക്ഷയിൽ ഇന്ന്
സ്വാതന്ത്ര്യ ദിനാഘോഷം
ന്യൂഡൽഹി: രാജ്യത്തിന്റെ വിഭജനത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതായും ചരിത്രത്തിലെ ദുരന്ത കാലഘട്ടത്തെ നെഞ്ചുറപ്പോടെ നേരിട്ടവരെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമാേദി ട്വിറ്ററിൽ കുറിച്ചു. ആഗസ്റ്റ് 14 എല്ലാവർഷവും വിഭജന ഭീതിയുടെ സ്മൃതി ദിനമായി ആചരിക്കുമെന്ന് കഴിഞ്ഞ വർഷം പ്രധാനമന്ത്രി പ്രഖ്യാപിച്ച പ്രകാരമായിരുന്നു അനുസ്മരണം.
സ്വതന്ത്ര്യ ദിനമായ ഇന്ന് ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ രാവിലെ 7.30 ന് പ്രധാനമന്ത്രി പതാകയുയർത്തിയശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും .
രാജ്യ തലസ്ഥാനം കനത്ത സുരക്ഷാ വലയത്തിലാണ്. ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന ഐ.ബി റിപ്പോർട്ടിനെ തുടർന്ന് കർശനമായ നിരീക്ഷണത്തിലാണ് രാജ്യം. ഐ. എസുമായി ബന്ധമുള്ള പുതിയ ഭീകര സംഘടന ലഷ്കർ-ഇ-ഖൽസ ചെങ്കോട്ടയിൽ പതാക ഉയർത്തൽ ചടങ്ങിൽ ഐ.ഇ.ഡി ഉപയോഗിച്ച് ആക്രമണം നടത്തിയേക്കാമെന്നും മുന്നറിയിപ്പുണ്ട്.
7,000 ഓളം അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. കൊവിഡ് മുന്നണിപ്പോരാളികളും മോർച്ചറി ജീവനക്കാരും വഴിയോര കച്ചവടക്കാരും എൻ.സി.സി കേഡറ്റുകളും ഇവരിൽ ഉൾപ്പെടുന്നു. 20 ലധികം വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികളും പങ്കെടുക്കും. സുരക്ഷയൊരുക്കാൻ 10,000 ലേറെ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഡ്രോൺ നിരീക്ഷണവും ശക്തമാക്കി. ഹർഘർ തിരംഗ പ്രചാരണം രാജ്യം അഭിമാനപൂർവ്വം ഏറ്റെടുത്തതിന്റെ ലഹരിയിൽ രാജ്യം മുഴുവൻ ത്രിവർണ്ണ പതാക പാറി കളിക്കുകയാണ്. കേന്ദ്ര സാംസ്കാരിക വകുപ്പ് 20 കോടി ദേശീയ പതാകകളാണ് വിതരണം ചെയ്തത്.
പ്രധാനമന്ത്രി ഇന്ന്ചെങ്കോട്ടയിൽ പതാകയുയർത്തുമ്പോൾ, ഡൽഹിയിലും രാജ്യത്തിന്റെ അതിർത്തികളിലും തദ്ദേശീയമായി വികസിപ്പിച്ച അഡ്വാൻസ്ഡ് റ്റൗഡ് ആർട്ടിലറി ഗൺ ഉപയോഗിച്ച് 21 ആചാരവെടി മുഴക്കും. ഇതാദ്യമായാണ് തദ്ദേശീയ സംവിധാനം ഉപയോഗിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |