ന്യൂഡൽഹി : പാകിസ്ഥാന്റെ ഐസിസ് പിന്തുണയുള്ള ഭീകര മൊഡ്യൂൾ തകർത്തെന്നും നാല് പേരെ അറസ്റ്റ് ചെയ്തെന്നും പഞ്ചാബ് പൊലീസ്. മൂന്ന് ഗ്രനേഡുകൾ, 2 പിസ്റ്റളുകൾ, ഐ.ഇ.ഡി , 40 കാട്രിഡ്ജുകൾ എന്നിവയാണ് പഞ്ചാബ് പൊലീസിന്റെയും ഡൽഹി പൊലീസിന്റെയും സംയുക്തമായ ഓപ്പറേഷനിൽ പിടിച്ചെടുത്തത്. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പഞ്ചാബിൽ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.
രാജസ്ഥാനിൽ പാകിസ്ഥാനുവേണ്ടി ചാരപ്പണി നടത്തുന്നതായി സംശയിക്കുന്ന രണ്ടുപേർ അറസ്റ്റിലായി. ഭിൽവാര, പാലി ജില്ലകളിൽ നിന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് ലഭിച്ച വിവര പ്രകാരം നാരായൺ ലാൽ ഗദ്രി, കുൽദീപ് സിംഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ സമൂഹമാദ്ധ്യമങ്ങളിലൂടെ ഐസിസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
അതിനിടെ, ജെയ്ഷെ-ഇ-മുഹമ്മദുമായി ബന്ധം ഉണ്ടെന്ന് സംശയിക്കുന്ന 19 കാരനെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. സൈഫുള്ള എന്നറിയപ്പെടുന്ന ഹൈബുൾ ഇസ്ളാമിനെയാണ് ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
ഇയാൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പാകിസ്ഥാനിലുള്ളവരുമായും അഫ്ഗാനിലുള്ളവരുമായും ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമ്മയെ വധിക്കാൻ ചാവേർ ആക്രമണത്തിന് എത്തിയ മുഹമ്മദ് നദീം എന്നയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സൈഫുള്ളയുടെ അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |