ന്യൂഡൽഹി: രാജ്യത്തിന്റെ വിഭജനത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതായും ചരിത്രത്തിലെ ദുരന്ത കാലഘട്ടത്തെ നെഞ്ചുറപ്പോടെ നേരിട്ടവരെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമാേദി ട്വിറ്ററിൽ കുറിച്ചു. ആഗസ്റ്റ് 14 എല്ലാവർഷവും വിഭജന ഭീതിയുടെ സ്മൃതി ദിനമായി ആചരിക്കുമെന്ന് കഴിഞ്ഞ വർഷം പ്രധാനമന്ത്രി പ്രഖ്യാപിച്ച പ്രകാരമായിരുന്നു അനുസ്മരണം.
സ്വതന്ത്ര്യ ദിനമായ ഇന്ന് ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ രാവിലെ 7.30 ന് പ്രധാനമന്ത്രി പതാകയുയർത്തിയശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും .
രാജ്യ തലസ്ഥാനം കനത്ത സുരക്ഷാ വലയത്തിലാണ്. ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന ഐ.ബി റിപ്പോർട്ടിനെ തുടർന്ന് കർശനമായ നിരീക്ഷണത്തിലാണ് രാജ്യം. ഐ. എസുമായി ബന്ധമുള്ള പുതിയ ഭീകര സംഘടന ലഷ്കർ-ഇ-ഖൽസ ചെങ്കോട്ടയിൽ പതാക ഉയർത്തൽ ചടങ്ങിൽ ഐ.ഇ.ഡി ഉപയോഗിച്ച് ആക്രമണം നടത്തിയേക്കാമെന്നും മുന്നറിയിപ്പുണ്ട്.
7,000 ഓളം അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. കൊവിഡ് മുന്നണിപ്പോരാളികളും മോർച്ചറി ജീവനക്കാരും വഴിയോര കച്ചവടക്കാരും എൻ.സി.സി കേഡറ്റുകളും ഇവരിൽ ഉൾപ്പെടുന്നു. 20 ലധികം വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികളും പങ്കെടുക്കും. സുരക്ഷയൊരുക്കാൻ 10,000 ലേറെ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഡ്രോൺ നിരീക്ഷണവും ശക്തമാക്കി. ഹർഘർ തിരംഗ പ്രചാരണം രാജ്യം അഭിമാനപൂർവ്വം ഏറ്റെടുത്തതിന്റെ ലഹരിയിൽ രാജ്യം മുഴുവൻ ത്രിവർണ്ണ പതാക പാറി കളിക്കുകയാണ്. കേന്ദ്ര സാംസ്കാരിക വകുപ്പ് 20 കോടി ദേശീയ പതാകകളാണ് വിതരണം ചെയ്തത്.
പ്രധാനമന്ത്രി ഇന്ന്ചെങ്കോട്ടയിൽ പതാകയുയർത്തുമ്പോൾ, ഡൽഹിയിലും രാജ്യത്തിന്റെ അതിർത്തികളിലും തദ്ദേശീയമായി വികസിപ്പിച്ച അഡ്വാൻസ്‌ഡ് റ്റൗഡ് ആർട്ടിലറി ഗൺ ഉപയോഗിച്ച് 21 ആചാരവെടി മുഴക്കും. ഇതാദ്യമായാണ് തദ്ദേശീയ സംവിധാനം ഉപയോഗിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |