ലണ്ടൻ : ബ്രിട്ടണിൽ ബോറിസ് ജോൺസണ് പകരം അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടത്തിൽ ഇന്ത്യൻ വംശജനും മുൻ ധനമന്ത്രിയുമായ ഋഷി സുനാകിനെ പിന്തള്ളി ഫോറിൻ സെക്രട്ടറി ലിസ് ട്രസ് മുന്നേറ്റം തുടരുന്നു. കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടെയിൽ ശനിയാഴ്ച നടത്തിയ ഒപ്പീനിയൻ പോളിൽ ലിസ് മുന്നിലെത്തി.
450 കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടെയിൽ നടന്ന സാമ്പിൾ വോട്ടിംഗിൽ ലിസിന് 61 ശതമാനം വോട്ട് ലഭിച്ചപ്പോൾ ഋഷിയ്ക്ക് ലഭിച്ചത് 39 ശതമാനമാണ്. ഋഷിയേക്കാൾ 22 ശതമാനം പോയിന്റ് മുന്നിലാണ് ലിസ്. അതേ സമയം, സെപ്റ്റംബർ 2 വരെ 180,000 കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടെയിൽ നടക്കുന്ന പോസ്റ്റൽ ബാലറ്റിലൂടെയാണ് വിജയിയെ തിരഞ്ഞെടുക്കുക. വിജയി കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തെത്തുകയും അടുത്ത പ്രധാനമന്ത്രിയാവുകയും ചെയ്യും.
സെപ്റ്റംബർ 5നാണ് വിജയിയെ പ്രഖ്യാപിക്കുക. ബോറിസ് ജോൺസന്റെ അനുഭാവിയെന്ന കാരണത്താലാണ് കൂടുതൽ പേരും ലിസിനെ പിന്തുണയ്ക്കുന്നത്. ഋഷി ധനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചതോടെ പാർട്ടിഗേറ്റ് വിവാദങ്ങളിൽ ആടിയുലഞ്ഞ ബോറിസ് പൂർണമായും നിലംപതിക്കുകയായിരുന്നു. ജൂലായ് 7നായിരുന്നു ബോറിസ് രാജിപ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |