കോഴിക്കോട്: മംഗലാപുരം- തിരുവനന്തപുരം മാവേലി എക്സ്പ്രസിന് നേരെ കഴിഞ്ഞ ദിവസം പടക്കമെറിഞ്ഞ സംഭവത്തിൽ രണ്ട് കുട്ടികൾ പിടിയിൽ. കേന്ദ്രമന്ത്രി വി മുരളീധരനും മന്ത്രി പി എ മുഹമ്മദ് റിയാസും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറാനിരിക്കെയായിരുന്നു വെള്ളയില്‍ സ്റ്റേഷനു സമീപം പടക്കമേറുണ്ടായത്.
സംഭവത്തിൽ അന്വേഷണം നടക്കവെ, വെള്ളയില്‍ സ്റ്റേഷനു സമീപം വീണ്ടും പടക്കവുമായി എത്തിയപ്പോഴാണ് കുട്ടികളെ പിടികൂടിയത്. ഇവരെ പിന്നീട് റെയില്‍വേ സംരക്ഷണ സേന രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ശനിയാഴ്ച രാത്രി 1.32ഓടെയായിരുന്നു പടക്കമേറുണ്ടായത്. ജനറൽ കോച്ചിന് നേരെ വന്ന പടക്കം ട്രെയിനിന്റെ വാതിലിനരികിലിരുന്ന യാത്രക്കാരന്റെ കാലിൽ തട്ടി പുറത്തേക്ക് തെറിച്ചുവീണ് പൊട്ടുകയായിരുന്നു. ട്രെയിൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ യാത്രക്കാരൻ റെയിൽവെ ഉദ്യോഗസ്ഥരെ അറിയിച്ചു. ആര്‍പിഎഫ് ഉടനെ വെള്ളയിൽ സ്റ്റേഷനിലെത്തി ട്രാക്കുകളും പരിസരവും പരിശോധിച്ചു. ഡോഗ് സ്ക്വാഡ് എത്തി പരിശോധിച്ചെങ്കിലും സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. പിടിയിലായ കുട്ടികളിൽ നിന്ന് പടക്കം കണ്ടെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |