പാലക്കാട്: സി പി എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. പാലക്കാട് ഡി വൈ എസ് പി വി കെ രാജുവിന്റെ നേതൃത്വത്തിൽ നാല് സി ഐമാർ അടങ്ങിയ 19 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല. ഷാജഹാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധം മൂലമാണെന്ന് എഫ് ഐ ആറിൽ പറയുന്നുണ്ടെങ്കിലും കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോ എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നാണ് പാലക്കാട് എസ് പിയുടെ നിലപാട്. ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ബി ജെ പി പ്രവർത്തകരാണെന്ന് എഫ് ഐ ആറിൽ പറയുന്നുണ്ട്.
ഷാജഹാന്റെ സുഹൃത്തും പാർട്ടി അംഗവുമായ സുകുമാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ് ഐ ആർ തയ്യാറാക്കിയത്. സംഭവത്തിന് പിന്നിൽ എട്ട് ബി ജെ പി പ്രവർത്തകരാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എഫ് ഐ ആർ അനുസരിച്ച് ഷാജഹാനെ വടിവാളു കൊണ്ട് ആദ്യം വെട്ടിയത് ഒന്നാം പ്രതി ശബരിയാണ്. പിന്നീട് അനീഷ്. മറ്റ് ആറ് പ്രതികൾ കൊലയ്ക്ക് സഹായവുമായി ഒപ്പം നിന്നുവെന്നും റിപ്പോട്ടിൽ പറയുന്നു.
അതേസമയം ഷാജഹാനെ കൊലപ്പെടുത്തിയവരിൽ മകനും ഉണ്ടെന്ന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷിയായ സുരേഷ് രംഗത്തെത്തി. 'ദേശീയ പതാക ഉയർത്താനുള്ള ഒരുക്കങ്ങളിലായിരുന്നു ഞങ്ങൾ. കുട്ടികൾക്ക് മിഠായി വാങ്ങാനും മറ്റും പൈസ പിരിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രതികളുടെ കൈയിൽ രാഖി കെട്ടിയിട്ടുണ്ടായിരുന്നു. എന്താണിതെന്ന് ചോദിച്ചപ്പോൾ ഷാജഹാനോട് മാറിനിൽക്കാൻ പറഞ്ഞു. ഇതിനിടെയിൽ നവീൻ എന്നൊരാൾ നിനക്ക് പണിയുണ്ടെന്ന് ഷാജഹാനോട് പറഞ്ഞു. പിന്നാലെ ശബരി ഓടിവന്ന് കാലിന് വെട്ടി. തുടർന്ന് അനീഷും സുജീഷും വെട്ടി. ഇത് കണ്ട് എന്നെയും വെട്ടൂ എന്ന് പറഞ്ഞ് ഞാൻ ഷാജഹാന്റെ പുറത്തേക്ക് വീണു. ഈ സമയം സുജീഷ് പറഞു, അത് അച്ഛനാണ് മാറ്റൂവെന്ന്' പിന്നാലെ പ്രതികൾ അവിടെനിന്ന് ഓടിരക്ഷപ്പെട്ടുവെന്നും സുരേഷ് വെളിപ്പെടുത്തി. താനും മറ്റൊരു മകനും സുകുമാരൻ എന്നൊരാളും ചേർന്നാണ് ഷാജഹാനെ ആശുപത്രിയിൽ എത്തിച്ചതെന്നും സുരേഷ് പറഞ്ഞു.
ദേശാഭിമാനി വരുത്തിയതിനെച്ചൊല്ലിയുള്ള തർക്കം ഇവർക്കിടയിൽ ഉണ്ടായിരുന്നുവെന്നും സുരേഷ് പറഞ്ഞു. വീട്ടിന് മുന്നിൽ വച്ച് ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |