മാന്നാർ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ദേശീയപതാക ഉയർത്തലിലെ അബദ്ധങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ നിറയുകയാണ്. സി.പി.എം നേതാവും ബുധനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജി.രാമകൃഷ്ണൻ സ്വന്തം വീട്ടിൽ ദേശിയപതാക ഉയർത്തിയത് തല തിരിച്ചാണെന്നായിരുന്നു ആദ്യ പരാതി. പിന്നീട് അങ്കണവാടിയിൽ പതാക ഉയർത്തിയതിന് ശേഷം നടന്ന ദേശീയഗാനാലാപനത്തിനിടയിൽ ഇദ്ദേഹം ഫോണിൽ സംസാരിച്ചത് മറ്റൊരു പൊല്ലാപ്പായി. ഇതിന്റെയൊക്കെ ഫോട്ടോകളും വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളിലൂടെ വലിയ രീതിയിൽ പ്രചരിക്കുകയും ചെയ്തു.
വീട്ടിൽ പതാക ഉയർത്തിയശേഷം ഭാര്യയോടൊപ്പം നിൽക്കുന്ന ഫോട്ടോ സമൂഹ മാദ്ധ്യമങ്ങളിൽ ജി. രാമകൃഷ്ണൻ പോസ്റ്റ് ചെയ്തതാണ് അബദ്ധം കണ്ടുപിടിക്കാനിടയായത്. പെരിങ്ങാട് 14-ാം വാർഡിലെ മുപ്പതാം നമ്പർ അങ്കണവാടിയിൽ ദേശീയ ഗാനമാലപിക്കവേ ഫോൺ റിംഗ് ചെയ്തപ്പോൾ പോക്കറ്റിൽ നിന്നെടുത്തു നോക്കിയ ശേഷം കട്ട് ചെയ്ത് പിന്നിലാക്കി പിടിച്ചു. വീണ്ടും ശബ്ദിച്ചപ്പോൾ എടുത്ത് ഉറക്കെ സംസാരിച്ച് നടക്കുന്നതിന്റെ വീഡിയോ ആണ് തൊട്ടു പിന്നാലെ പ്രചരിച്ചത്. ഇതോടെ ആരോപണങ്ങളുമായി കോൺഗ്രസും ബി.ജെ.പിയും രംഗം കയ്യടക്കി. എന്നാൽ ആശുപത്രിക്കേസുമായി ബന്ധപ്പെട്ട വിളി ആയിരുന്നതിനാലാണ് പൊടുന്നനെ എടുത്തുപോയതെന്ന് രാമകൃഷ്ണൻ വിശദീകരിച്ചു.
സി.പി.എം മാന്നാർ ഏരിയ സെന്റർ അംഗവും മുൻ സെക്രട്ടറിയും ബുധനൂർ സർവീസ് സഹകരണബാങ്ക് പ്രസിഡന്റുമായ ജി.രാമകൃഷ്ണനെതിരെ ബുധനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടന്നു. മാന്നാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |