കൊച്ചി: മസാല ബോണ്ട് കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന കിഫ്‌ബിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഇഡിയുടെ സമൻസ് സദ്ദുദേശത്തോടെയല്ലെന്നും പ്രവർത്തനം തടസപ്പെടുത്തുകയാണ് ലക്ഷ്യമെന്നുമായിരുന്നു കിഫ്‌ബിയുടെ വാദം. പണം എത്തിയത് നിയമവിരുദ്ധമായിട്ടാണെന്ന് പറയാൻ സാധിക്കില്ലെന്നും കിഫ്‌ബി വ്യക്തമാക്കി. ഹർജി സെപ്തംബർ രണ്ടിന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് വി ജി അരുൺ ആണ് ഹർജി പരിഗണിച്ചത്.
മസാല ബോണ്ട് വിതരണവുമായി ബന്ധപ്പെട്ട് ഇഡിയുടെ അന്വേഷണത്തിന്റെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന കിഫ്‌ബിയുടെ ആവശ്യമാണ് കോടതി തള്ളിയത്. മസാല ബോണ്ടിന് ആർ ബി ഐയുടെ അംഗീകാരം ഉണ്ടെന്നും ഫെമ ലംഘനം അന്വേഷിക്കേണ്ടത് റിസർവ് ബാങ്കാണെന്നുമാണ് കിഫ്‌ബി കോടതിയിൽ വാദിച്ചത്. എന്നാൽ കിഫ്‌ബി ഫെമ നിയമങ്ങൾ ലംഘിച്ചതായി സംശയം ഉണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. മറുപടി നൽകാൻ സാവകാശം വേണമെന്നും വിശദമായ സത്യവാങ്‌മൂലം സമർപ്പിക്കാമെന്നും ഇഡി പറഞ്ഞു. പിന്നാലെയാണ് അന്വേഷണം സ്റ്റേ ചെയ്യാതെ ഹർജി സെപ്തംബർ രണ്ടിന് പരിഗണിക്കുന്നതിനായി മാറ്റിയത്.
കിഫ്ബി സി ഇ ഒ കെ എം എബ്രഹാം, ജോയിന്റെ ഫണ്ട് മാനേജർ ആനി ജൂലാ തോമസ് എന്നിവർ ഹർജിയിൽ രണ്ടും മൂന്നും കക്ഷികളാണ്. 2021 മുതൽ തുടർച്ചയായി സമൻസുകൾ അയച്ച് കിഫ്‌ബിയുടെ പ്രവർത്തനം തടസപ്പെടുത്താനാണ് ഇഡി ശ്രമിക്കുന്നത്. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചുവെന്നതിന് ഇഡിയുടെ പക്കൽ തെളിവുകളില്ല. നിക്ഷിപ്ത താത്പര്യങ്ങളോടെയാണ് ഇഡി അന്വേഷണം നടത്തുന്നത്. ഹർജി തീർപ്പാക്കുന്നതുവരെ ഇഡിയുടെ സമൻസുകളിൻമേൽ തുടർനടപടികൾ തടഞ്ഞ് ഇടക്കാല ഉത്തരവിടണമെന്നുമാണ് ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |