ഷാജി കൈലാസ് - പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ 'കടുവ'യുടെ വൻവിജയം ആഘോഷിക്കപ്പെടുമ്പോൾ ഷാജി കൈലാസ് എന്ന സംവിധായകന്റെ സിനിമാ ജീവിതം 33 വർഷങ്ങൾ പിന്നിടുകയാണ്. ആദ്യമായി സംവിധാനം ചെയ്ത 'ദി ന്യൂസ്' 1989 ജൂൺ രണ്ടിന് റീലീസ് ചെയ്തെങ്കിലും,1992 ജൂലായ് 12 ന് റീലീസായ 'തലസ്ഥാനം' എന്ന മെഗാഹിറ്റ് സിനിമയിലൂടെയാണ് ഷാജി കൈലാസിന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കുന്നത്. 'ദി ന്യൂസി'ന് ശേഷമുള്ള ഓരോ സിനിമയിലൂടേയും ഷാജി കൈലാസ് എന്ന പേര് ഒരു 'ബ്രാന്റായി' മാറിയത് ചരിത്രം. ഇപ്പോഴിതാ സിനിമാ വിശേഷങ്ങൾ കേരള കൗമുദിയുമായി പങ്കുവയ്ക്കുകയാണ് സംവിധായകൻ.
'പുതിയ കുട്ടികളുടെ സിനിമകൾ കാണുന്നത് കോപ്പി അടിക്കാനല്ല. തുടർച്ചയായി ഹിറ്റും മെഗാ ഹിറ്റുകളും ഒരുക്കുമ്പോൾ ഇടയ്ക്ക് ചില ഫ്ലോപ്പുകൾ എനിക്കും സംഭവിച്ചിട്ടുണ്ട്. ചില തീരുമാനങ്ങൾ എടുത്തതിനെ തുടർന്നുള്ള പ്രശ്നങ്ങളാണതെല്ലാം. ഞാൻ എന്റെ രീതിയിൽ നിന്ന് മാറി സിനിമകൾ ഒരുക്കിയപ്പോഴെല്ലാം ഫ്ലോപ്പായിട്ടുണ്ട്. മെഗാ ഹിറ്റുകൾ ഉണ്ടാകുമ്പോൾ അടുത്ത സിനിമ മുൻപ് ചെയ്ത സിനിമയുടെ അതേ ട്രാക്കിൽ എടുക്കാൻ ശ്രമിക്കരുത്. അതിനേക്കാൾ മികച്ച രീതിയിലുള്ള മേക്കിംഗിന് വേണ്ടി കൂടുതൽ കാര്യങ്ങൾ അപ്ഡേറ്റായി പഠിക്കണം.
ലേറ്റസ്റ്റായ മിടുക്കരായ കുട്ടികളുടെ ഉൾപ്പെടെ എല്ലാ സിനിമകളും ഞാൻ കാണാറുണ്ട്. അവരുടെ സിനിമകൾ അതേപോലെ കോപ്പി ചെയ്യാനല്ല, അവർ ഒരു സീൻ ട്രീറ്റ് ചെയ്തത് എങ്ങനെയാണ്, അവരുടെ ഔട്ട്പുട്ട് എങ്ങനെയാണ് എന്ന കാര്യങ്ങളൊക്കെ അറിഞ്ഞും കേട്ടും അതൊക്കെ എന്റെ രീതിയിലേക്ക് എങ്ങനെ മാറ്റി എടുക്കാം എന്ന കാര്യങ്ങൾ ലൈവായി പഠിക്കാൻ വേണ്ടിയാണ്.
പ്രത്യേക രീതിയിൽ സിനിമകൾ ഒരുക്കിയാൽ മെഗാ ഹിറ്റുകളാകും എന്നൊക്കെ പറയുന്നത് വെറുതെയാണ്. പാഠഭാഗങ്ങൾ പഠിച്ച് പരീക്ഷ വിജയിക്കുന്നത് പോലെ വിജയ ഘടകങ്ങൾ മാത്രം പഠിച്ച് സിനിമകൾ വിജയിപ്പിക്കാൻ ആർക്കും കഴിയില്ല. എല്ലാവരും സിനിമകൾ എടുക്കുന്നത് സക്‌സസ് ആകുക എന്ന ലക്ഷ്യത്തോടെയാണ്. എന്നാൽ നിർഭാഗ്യവശാൽ എല്ലാം അങ്ങനെ ആകാറില്ല.സക്‌സസായ തിരക്കഥയുണ്ടെങ്കിൽ ഒരു പരിധിവരെ മേക്കിംഗിലൂടെയും മികച്ച സിനിമകൾ ഒരുക്കാം'- ഷാജി കൈലാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |