ന്യൂഡൽഹി: ഉപഭോക്തൃവില (റീട്ടെയിൽ) സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പത്തിന് പിന്നാലെ രാജ്യത്ത് മൊത്തവില (ഹോൾസെയിൽ) വില അടിസ്ഥാനമായുള്ള നാണയപ്പെരുപ്പവും താഴേക്ക്. ജൂണിലെ 15.18 ശതമാനത്തിൽ നിന്ന് 13.93 ശതമാനത്തിലേക്കാണ് കഴിഞ്ഞമാസം മൊത്തവില നാണയപ്പെരുപ്പം താഴ്‌ന്നതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. 2021 ജൂലായിൽ 11.57 ശതമാനമായിരുന്നു.
അതേസമയം, തുടർച്ചയായ 16-ാം മാസമാണ് മൊത്തവില നാണയപ്പെരുപ്പം 10 ശതമാനത്തിനുമേൽ തുടരുന്നതെന്ന ആശങ്ക നിലനിൽക്കുന്നു. മൊത്ത ഭക്ഷ്യവസ്തു വിലപ്പെരുപ്പം കഴിഞ്ഞമാസം 12.41 ശതമാനത്തിൽ നിന്ന് 9.41 ശതമാനത്തിലേക്ക് താഴ്‌ന്നത് ആശ്വാസമാണ്. മിനറലുകൾ, ഭക്ഷ്യേതര വസ്തുക്കൾ, ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം എന്നിവയുടെ വിലനിലവാരവും താഴ്‌ന്നു.
ഭക്ഷ്യവസ്തു വിഭാഗത്തിലുൾപ്പെടുന്ന ധാന്യങ്ങൾ, നെല്ല്, ഗോതമ്പ്, പയർവർഗങ്ങൾ, പച്ചക്കറികൾ, ഉരുളക്കിഴങ്ങ്, സവാള, പഴവർഗങ്ങൾ, പാൽ, മുട്ട, മാംസം, മത്സ്യം എന്നിവയുടെ വിലനിലവാരം താഴ്‌ന്നതും നേട്ടമായി.
ഉറ്റുനോട്ടം റിസർവ് ബാങ്കിൽ
റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാനമായും പരിഗണിക്കുന്നത് റീട്ടെയിൽ നാണയപ്പെരുപ്പമാണ്. ഇത് 4-6 ശതമാനത്തിനുള്ളിൽ നിയന്ത്രിക്കുകയാണ് ലക്ഷ്യം.
ജൂണിലെ 7.01ൽ നിന്ന് കഴിഞ്ഞമാസം ഇത് 6.71 ശതമാനത്തിലേക്ക് താഴ്‌ന്നിരുന്നു. പിന്നാലെയാണ് മൊത്തവില നാണയപ്പെരുപ്പവും താഴ്ന്നത്. റീട്ടെയിൽ നാണയപ്പെരുപ്പം 6 ശതമാനത്തിന് താഴെയെത്തുംവരെ റിസർവ് ബാങ്ക് പലിശനിരക്ക് കൂട്ടുമോ അതോ നിലനിറുത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ മൂന്ന് യോഗങ്ങളിലും റിസർവ് ബാങ്ക് പലിശ ഉയർത്തിയിരുന്നു.
മൊത്തവിലപ്പെരുപ്പം
ജനുവരി : 13.68%
ഫെബ്രുവരി : 13.43%
മാർച്ച് : 14.55%
ഏപ്രിൽ : 15.08%
മേയ് : 15.88%
ജൂൺ : 15.18%
ജൂലായ് : 13.93%
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |