സൂറിച്ച്: അധികാര വടംവലിയെത്തുടർന്ന് സുപ്രീം കോടതിയുടെ ഇടപെടൽ ക്ഷണിച്ചുവരുത്തിയ ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനെ (എ.ഐ.എഫ്.എഫ്) അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷൻ (ഫിഫ) വിലക്കിയതോടെ രാജ്യാന്തര മത്സരങ്ങൾക്ക് ഇന്ത്യൻ ടീമുകൾക്ക് ഇറങ്ങാനാവില്ല. ഒക്ടോബറിൽ ഇന്ത്യ ആതിഥ്യം വഹിക്കാനിരുന്ന അണ്ടർ-17 വനിതാ ലോകകപ്പ് ഉൾപ്പെടെ തുലാസിലായി. ഇന്ത്യൻ ഫെഡറേഷന്റെ നടത്തിപ്പിൽ ഫിഫയുടെ നിയമാവലിക്ക് വിരുദ്ധമായി പുറമേനിന്നുള്ള ഇടപെടലുണ്ടായെന്ന് കണ്ടെത്തിയാണ് വിലക്ക്. ബാഹ്യ ഇടപെടൽ ഇല്ലാതെ ഭരണ സമിതി തിരഞ്ഞെടുപ്പ് ഉൾപ്പെടെ നടക്കുന്നതുവരെയാണ് വിലക്കെന്ന് ഫിഫ വ്യക്തമാക്കി.
കാലാവധി കഴിഞ്ഞിട്ടും എ.ഐ.എഫ്.എഫിന്റെ പ്രസിഡന്റായി തുടർന്ന മുൻ കേന്ദ്രമന്ത്രി പ്രഫുൽ പട്ടേലിനെ സുപ്രീം കോടതി ഇടപെട്ട് പുറത്താക്കിയിരുന്നു. മുൻ താരങ്ങളുടെ നേതൃത്വത്തിൽ താത്കാലിക സമിതി രൂപീകരിച്ച് പുതിയ ഭരണസമിതിയെ ഉടൻ തിരഞ്ഞെടുക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതിനുള്ള നടപടികൾ പുരോഗമിക്കവേ, ഫിഫ കോടതി ഉത്തരവിന്റെ പൂർണരൂപം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് വിലക്കുണ്ടായത്.
പ്രത്യാഘാതം
ഒക്ടോബർ 11 മുതൽ 30വരെ വിവിധ ഇന്ത്യൻ നഗരങ്ങളിലായി നടത്തേണ്ടിയിരുന്ന അണ്ടർ-17 വനിതാ ലോകകപ്പ് വേദി മാറ്റിയേക്കും.
പുരുഷ -വനിതാ ടീമുകൾക്ക് അന്താരാഷ്ട്ര മത്സരങ്ങൾക്ക് ഇറങ്ങാനാവില്ല
ഇന്ത്യൻ ഐ-ലീഗ്, ഐ.എസ്.എൽ ക്ളബുകളെ ഏഷ്യൻ മേഖലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കില്ല
വിലക്ക് മാറാൻ
ഫിഫയുടെ അനുമതിയോടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുകയോ, ഫിഫ നേരിട്ട് താത്കാലിക സംവിധാനം ഒരുക്കുകയോ വേണം. ലോകകപ്പ് തീയതിക്ക് മുമ്പ് അതുനടക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ഫുട്ബാൾ ആരാധകർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |