തിരുവനന്തപുരം: സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനൊപ്പമില്ലെന്നു പറഞ്ഞ സംഘപരിവാറിന്റെ പിന്തുടർച്ചക്കാർ സമരത്തിന്റെ നേരവകാശികളാകാൻ ചരിത്രം തിരുത്തിയെഴുതാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച 'ഫ്രീഡം സ്ട്രീറ്റ്" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ്രോയിയുടെ മുന്നിൽപ്പോയി നമ്മൾ തമ്മിൽ പ്രശ്നമില്ലെന്നും തങ്ങൾ നിങ്ങൾക്കെതിരല്ലെന്നും പറഞ്ഞ സംഘപരിവാറുകാരാണ് ഇപ്പോൾ സ്വാതന്ത്ര്യസമര സേനാനികളാണെന്ന് ചമയാൻ ശ്രമിക്കുന്നത്.
ഏതൊരു വിഷയത്തെയും വർഗീയമായി സമീപിക്കുന്ന പ്രവണത രാജ്യത്ത് ശക്തിപ്പെടുകയാണ്. തങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണിത്. ജനത്തിന്റെ പ്രശ്നങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാകുന്നില്ല. കേരളത്തിൽ ഔപചാരിക പ്രതിപക്ഷം കോൺഗ്രസും യു.ഡി.എഫുമാണെങ്കിലും അവരോട് തോളോടുതോൾ ചേർന്നാണ് ബി.ജെ.പി പ്രവർത്തിക്കുന്നതെന്നും പിണറായി ആരോപിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി. അനൂപ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വി. ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ, നടൻ പ്രേംകുമാർ, കെ.എസ്. സുനിൽ കുമാർ, എസ്. പുഷ്പലത, എ.എം. അൻസാരി, പ്രതിൻ സാജ് കൃഷ്ണ, ആർ.എസ്. ബാലമുരളി, വി.എ. വിനീഷ്, എസ്.എസ്. നിതിൻ, എൽ.എസ്. ലിജു എന്നിവർ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷറർ വി.എസ്. ശ്യാമ ഫ്രീഡം സ്ട്രീറ്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |