SignIn
Kerala Kaumudi Online
Friday, 19 April 2024 9.03 AM IST

തിരികെയെത്തുമോ ടാസ്മാനിയൻ ടൈഗറുകൾ

tasmanian-tiger

മെൽബൺ : 85 വർഷങ്ങൾക്ക് മുമ്പ് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായ ടാസ്മാനിയൻ ടൈഗറിനെ ( തൈലാസീൻ ) തിരികെ കൊണ്ടുവരാനുള്ള ശതകോടി ഡോളർ പദ്ധതിയ്ക്ക് തുടക്കമിട്ട് യു.എസിലെയും ഓസ്ട്രേലിയയിലെയും ഗവേഷകർ. സ്വദേശമായ ടാസ്മാനിയയിൽ തന്നെ ഇവയെ വീണ്ടും അവതരിപ്പിക്കാനാണ് ശാസ്ത്രലോകം ലക്ഷ്യമിടുന്നത്. ജനിതക എൻജിനിയറിംഗിൽ വിദഗ്ദ്ധരായ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കോളോസൽ ബയോസൻസസ് എന്ന കമ്പനിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക.

ഒരു ദശാബ്ദത്തിനുള്ളിൽ ടാസ്മാനിയൻ ടൈഗറിനെ തിരികെ കൊണ്ടുവരാനായേക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഓസ്ട്രേലിയയിലെ ' തൈലാസീൻ ഇന്റഗ്രേറ്റഡ് ജെനറ്റിക്സ് റീസ്റ്റോറേഷൻ റിസേർച്ച് ലാബ്" നേരത്തെ ഇവയുടെ ജീനോം ശ്രേണീകരിച്ചിരുന്നു.

എലിയോട് സാദൃശ്യമുള്ള സഞ്ചി മൃഗങ്ങളായ ഫാറ്റ് ടെയ്‌ൽഡ് ഡന്നാർട്ടുകളിൽ നിന്ന് സെൽ ശേഖരച്ച് ടാസ്മാനിയൻ ടൈഗറിന്റെ ഡി.എൻ.എയ്ക്കൊപ്പം ജീൻ എഡിറ്റിംഗിന് വിധേയമാക്കി ടാസ്മാനിയൻ ടൈഗറിന്റെ കോശങ്ങളാക്കി മാറ്റിയേക്കാമെന്ന് ഗവേഷകർ പറയുന്നു. ശേഷം സ്റ്റെംസെല്ലിൽ നിന്ന് ടാസ്മാനിയൻ ടൈഗറിന്റെ എംബ്രിയോ സൃഷ്ടിക്കാനായാൽ ദൗത്യം വിജയിക്കും. എന്നാൽ ഇതത്ര എളുപ്പമല്ല.

ഭൂമിയിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ സഞ്ചിമൃഗങ്ങളായിരുന്ന ടാസ്മാനിയൻ ടൈഗറുകൾ മാംസഭുക്കുകളായിരുന്നു. ചെന്നായ്, കുറുക്കൻ, കടുവ എന്നിവയുടെ ഒരു സങ്കര രൂപമായിരുന്നു ഇക്കൂട്ടർക്ക്. ചെറിയ കങ്കാരുക്കളെയും മറ്റ് സഞ്ചിമൃഗങ്ങളെയും പക്ഷികളെയും വേട്ടയാടിയിരുന്നു.

2000 വർഷങ്ങൾക്ക് മുമ്പ് ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിൽ ഉടനീളം ഇവയുണ്ടായിരുന്നു. മനുഷ്യന്റെ വേട്ടയാടലും മറ്റും ഇവയെ വംശനാശത്തിന്റെ വക്കിലെത്തിച്ചു. പിന്നീട് ടാസ്മാനിയൻ ദ്വീപിൽ മാത്രം വിരലിലെണ്ണാവുന്നതായി മാറി. മനുഷ്യന്റെ വേട്ടയാടലും പകർച്ചവ്യാധികളും ഇവയുടെ എണ്ണത്തെ വീണ്ടും കുറച്ചു. ഒടുവിൽ പൂർണമായും വംശനാശം സംഭവിച്ചു. രാത്രികാലങ്ങളിലാണ് ടാസ്മാനിയൻ ടൈഗറുകൾ ഇര തേടിയിറങ്ങിയിരുന്നത്.

1936 സെപ്റ്റംബർ 7ന് മനുഷ്യരുടെ സംരക്ഷണത്തിൽ ജീവിച്ച അവസാനത്തെ ടാസ്മാനിയൻ ടൈഗർ എന്ന് കരുതുന്ന ' ബെഞ്ചമിൻ " ലോകത്ത് നിന്ന് വിടപറഞ്ഞിരുന്നു. ഭൂമിയിൽ മനുഷ്യൻ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും അവസാനത്തെ ടാസ്മാനിയൻ ടൈഗറാണിത്. ഇതോടെ ടാസ്മാനിയൻ ടൈഗറർ എന്ന സ്പീഷീസ് വംശനാശം സംഭവിച്ചതായി രേഖപ്പെടുത്തുകയായിരുന്നു.

എന്നാൽ, ഇവയെ വനാന്തരങ്ങളിൽ കണ്ടെന്നുള്ള അവകാശവാദങ്ങൾ പുറത്തുവന്നിട്ടുണ്ട്. ടാസ്മാനിയൻ കാടുകളിലെവിടെയെങ്കിലും ഇവ ഇപ്പോഴും ജീവിച്ചിരിക്കുന്നതായി വിശ്വസിക്കുന്നവരുണ്ട്. എന്നാൽ ടാസ്മാനിയൻ ടൈഗറുകൾ ജീവിച്ചിരിക്കുന്നത് സംബന്ധിച്ച് ഇതുവരെ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.