കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് കേസിലെ പരാതിക്കാരൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മോൻസൺ മാവുങ്കലിനൊപ്പം തട്ടിപ്പിന് കൂട്ടുനിന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പ്രതിയാക്കി അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരനായ ഷമീർ ഹൈക്കോടതിയെ സമീപിച്ചത്.
ഐ ജി ലക്ഷ്മണയടക്കമുള്ള ഉദ്യോഗസ്ഥർക്ക് കേസിൽ പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
മുൻ ഡി ഐ ജി എസ് സുരേന്ദ്രന് മോൻസണുമായി അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും സാമ്പത്തിക തട്ടിപ്പിൽ പങ്കുണ്ടെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനെതിരെയാണ് ഷമീർ ഹൈക്കോടതിയെ സമീപിച്ചത്.
മോൻസൺ മാവുങ്കൽ പൊലീസ് വാഹനം ദുരുപയോഗം ചെയ്‌തെന്ന് മുൻ ഡ്രൈവർ ജെയ്‌സൺ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കൊവിഡ് കാലത്ത് മോൻസണും സുഹൃത്തുക്കളും ഐ ജി ലക്ഷ്മണയുടെ ഒപ്പും സീലും ഉപയോഗിച്ചാണ് യാത്ര ചെയ്തിരുന്നതെന്നും, മോൻസണിന്റെ സഹോദരിയുടെ വീട്ടിൽ നിന്ന് ഡി ഐ ജിയുടെ വാഹനത്തിൽ തേങ്ങയും മീനും കൊണ്ടുവന്നിട്ടുണ്ടെന്നും ജെയ്‌സൺ ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |