തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരം നടത്തുന്നത് പുറത്തുനിന്നെത്തിയവരെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിഴിഞ്ഞത്തെ സമരത്തിൽ വിഴിഞ്ഞത്തുകാർക്ക് പങ്കില്ല. സർക്കാർ വിഴിഞ്ഞത്തെ പൗരപ്രമുഖരുമായും ജനപ്രതിനിധികളുമായും വിശദമായി ചർച്ച നടത്തിയിരുന്നു. അവർ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ സംവിധാനമുണ്ടാക്കിയതാണ്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കാനുള്ള നടപടിയുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.
ആരുമായും സംസാരിക്കാൻ തയ്യാറാണ്. തുറമുഖ നിർമ്മാണം മാത്രമല്ല, കാലാവസ്ഥ വ്യതിയാനവും കടൽക്ഷോഭത്തിന് കാരണമാകുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ പാർപ്പിട പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് 1062 ഭവനരഹിതർക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകുന്നതിനുള്ള ഗുണഭോക്തൃലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഓഖി ദുരന്തബാധിതരുടെ പുനരധിവാസം ഉടൻ നടപ്പിലാക്കും. ഇവർക്ക് കടലിന് സമീപത്ത് താമസിക്കാനാണ് താത്പര്യമെന്നത് കണക്കിലെടുത്ത് വലിയതുറയിൽ രണ്ടിടത്ത് സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സാങ്കേതികവശങ്ങൾ പരിശോധിച്ചശേഷം വകുപ്പുകളുമായി കൂടിയാലോചിച്ച് ഉടൻ പുനരധിവാസ നടപടികളിലേക്ക് കടക്കും. വിഴിഞ്ഞത്ത് പകൽവീട് നിർമ്മിക്കുന്നതിനായി ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് 1.8 കോടി രൂപയുടെ പ്രോജക്ടും കട്ടമര തൊഴിലാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് 107 ഗുണഭോക്താക്കളുടെ ലിസ്റ്റും തയ്യാറാക്കിയിട്ടുണ്ട്. പൈലിംഗിന്റെ ഭാഗമായി തകരാറിലായ 243 വീടുകളുടെ അറ്റകുറ്റപ്പണികൾക്കായി 11 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി. തങ്ങൽ വള്ളം മേഖലയിൽ ജോലി ചെയ്യുന്ന എട്ടുപേർ ഉൾക്കൊള്ളുന്ന 80 ഗ്രൂപ്പുകൾക്ക് 20 കോടി രൂപയുടെ പദ്ധതിയുടെ ഫീസിബിലിറ്റി പഠനം ഫിഷറീസ് ഡയറക്ടറേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |