കാസർകോട്: ഒന്നരമാസം പൊലീസിനെ വലച്ച മോഷണക്കേസ് പ്രതി ഒടുവിൽ പിടിയിലായത് ഹോട്ടലിൽ ഉള്ളിയരിയുന്നതിനിടെ. ചൗക്കി സ്വദേശി അബ്ദുൾ ലത്തീഫിനെ (36)യാണ് കാസർകോട് ടൗൺ പൊലീസ് സുള്ള്യയിലെ ഹോട്ടലിൽ നിന്ന് പിടികൂടിയത്. ജൂൺ 25ന് തളങ്കര പള്ളിക്കാലിലെ ഷിഹാബുദ്ദീൻ തങ്ങളുടെ വീട്ടിൽ നിന്ന് ആറുപവൻ സ്വർണം കവർന്ന കേസിലാണ് അറസ്റ്റ്.
മോഷണത്തിനിടെ പ്രതികളിലൊരാളായ കണ്ണൂർ മട്ടന്നൂർ സ്വദേശി വിജേഷിനെ (26) നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചിരുന്നു. എന്നാൽ ലത്തീഫ് സ്വർണവുമായി കടന്നു. ആദ്യം ഉപ്പളയിൽ എത്തിയ ഇയാൾ പിന്നീട് സ്കൂട്ടറിൽ മാനന്തവാടിയിലേക്ക് കടന്നു. ഇതിനിടെ മൂന്ന് ഗ്രാം സ്വർണം ഇയാൾ കാഞ്ഞങ്ങാട്ടെ ജൂവലറിയിൽ വിറ്റിരുന്നു. ഇത് ചൊവ്വാഴ്ച പൊലീസ് കണ്ടെത്തി.
ലത്തീഫ് വയനാട്ടിൽ നിന്ന് ഷൊർണ്ണൂരിലേക്കും അവിടെ നിന്ന് വേളാങ്കണ്ണിലേക്കും കടന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ബാക്കി സ്വർണം ഷൊർണ്ണൂരിൽ വിറ്റെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. ലത്തീഫിനെ പിടികൂടാൻ പൊലീസ് വേളാങ്കണ്ണിവരെ പോയിരുന്നു. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയ ലത്തീഫ് സ്കൂട്ടർ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഇയാൾ ഫോൺ ഉപയോഗിക്കാത്തതാണ് പൊലീസിന് കണ്ടെത്താൻ വൈകിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |