ആലപ്പുഴ: ജില്ലയുടെ വടക്കൻ പ്രദേശങ്ങളിലെ മെഡിക്കൽ സ്റ്റോറുകളിൽ യുനാനി പൊടി തേടി വിദ്യാർത്ഥികൾ സ്ഥിരമായി എത്തുന്നതിൽ ദുരൂഹത. ഹോമിയോ മരുന്നു കടകളിൽ വിതരണം ചെയ്യുന്ന യുനാനിക്കു വേണ്ടി കുട്ടികൾ മറ്റ് മെഡിക്കൽ സ്റ്റോറുകളിൽ എത്തുന്നതിനാലാണ് സംശയമേറുന്നത്.
ചോദ്യം ചെയ്താൽ അച്ഛനോ അപ്പൂപ്പനോ വേണ്ടി വാങ്ങുന്നതാണെന്നാവും മറുപടി. വിശദമായ അന്വേഷണത്തിൽ ഇത് കുട്ടികൾ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നു എന്ന് വ്യക്തമായതായി അദ്ധ്യാപകരും ആരോഗ്യ പ്രവർത്തകരും പറയുന്നു. ജലദോഷം, തലവേദന, മയക്കം തുടങ്ങിയ അസുഖകരമായ അവസ്ഥയെ ശമിപ്പിക്കാനാണ് യുനാനി സ്നഫിംഗ് പൗഡർ സാധാരണയായി ഉപയോഗിക്കുന്നത്. പുകയില മുക്തമായ പൊടി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നാണ് ശാസ്ത്രീയ പഠനം. എന്നാൽ, മയക്കുമരുന്ന് പൊടികളോ മറ്റോ കലർത്തിയാണോ കുട്ടികൾ ഇത് ഉപയോഗിക്കുന്നതെന്ന സംശയമാണ് ഉയരുന്നത്. സ്ഥിരമായി പൊടി തേടി എത്തുന്നതാണ് ആരോഗ്യപ്രവർത്തകർക്കിടയിൽ സംശയം ജനിക്കാൻ കാരണം.
അടുത്തിടെ ഒരു വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് യുനാനി പൊടിയുടെ കുപ്പി കണ്ടെത്തിയ രക്ഷിതാവിനോട്, മിഠായി വാങ്ങിയപ്പോൾ കിട്ടിയ കുപ്പിയെന്നായിരുന്നു മറുപടി. സ്കൂളിലെ ചെറിയ ക്ലാസുകളിലെ കുട്ടികളെ പൊടി വാങ്ങാനായി മുതിർന്ന കുട്ടികൾ അയയ്ക്കുന്നുണ്ടെന്ന് സംശയമുള്ളതായി ഒരു സ്കൂൾ അദ്ധ്യാപിക പറഞ്ഞു. വ്യക്തമായ തെളിവോടെ ഇവരെ ലഭിച്ചിട്ടില്ല.
കള്ളം, പച്ചക്കള്ളം
കഴിഞ്ഞ ദിവസം യുനാനി പൊടി തേടിയെത്തിയ വിദ്യാർത്ഥിയോട് ആർക്ക് വേണ്ടിയെന്ന ചോദ്യത്തിന് അച്ഛന് വേണ്ടിയെന്നായിരുന്നു മറപടി. അച്ഛന്റെ വിലാസം ചോദിച്ച് മനസിലാക്കിയ മെഡിക്കൽ ഷോപ്പുടമ, അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ യുനാനി പൊടി എന്തിനുള്ളതാണെന്ന് പോലും ബസ് ജീവനക്കാരനായ ആ രക്ഷിതാവിന് അറിയില്ലായിരുന്നു. മറ്റൊരു കടയിൽ പൊടി വാങ്ങാനെത്തിയ നാലാം ക്ലാസുകാരനോട് തിരക്കിയപ്പോഴാണ് മുതിർന്ന ക്ലാസിലെ കുട്ടികൾ അയയ്ക്കുന്നതാണെന്ന് വ്യക്തമായത്. പൊടി തേടി കുട്ടികൾ സ്ഥിരമായി എത്തുന്നതിനാൽ പൊലീസിലും വിദ്യാലയങ്ങളിലും വിവരം പങ്കുവെച്ചതായി മെഡിക്കൽ ഷോപ്പുടമകൾ പറയുന്നു.
'ജില്ലയിൽ മയക്കുമരുന്ന് വിപണനം നടത്തുന്ന സംഘം കുട്ടികളെ വലയിലാക്കിയിട്ടുണ്ടോയെന്ന് സംശയമുണ്ട്. രക്ഷിതാക്കളും അദ്ധ്യാപകരും ജാഗ്രത പാലിക്കണം. യുനാനി പൊടിയിൽ മയക്കുമരുന്ന് കലർത്തി ഉപയോഗിക്കുന്നു എന്ന സംശയം സത്യമാണെങ്കിൽ വലിയ അപകടമാണ് പതിയിരിക്കുന്നത്'- മെഡിക്കൽ ഷോപ്പ് ഉടമകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |