ഗുവാഹത്തി: ഫുട്ബോൾ മത്സരത്തിൽ ബെറ്റ് വച്ച 500രൂപ നൽകാത്തതിന്റെ പേരിൽ സുഹൃത്തിന്റെ തല വെട്ടിയെടുത്ത പ്രതി പൊലീസിന് മുന്നിൽ കീഴടങ്ങി. അസം സോണിപൂർ ജില്ലയിലെ രംഗപ്പാറയിലാണ് സംഭവം. തുനിരാം മാഡ്രിയെന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാളുടെ സുഹൃത്തായ ഹേംറാമാണ് കൊല്ലപ്പെട്ടത്.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്ഥലത്ത് ഫുട്ബോൾ മത്സരം നടന്നിരുന്നു. തുനിരാമും ഹേംറാമും വ്യത്യസ്ത ടീമുകളെ പിന്തുണയ്ക്കുന്നവരായിരുന്നു. തോൽക്കുന്ന ടീമിനെ പിന്തുണയ്ക്കുന്നയാൾ 500രൂപ നൽകണമെന്നായിരുന്നു ബെറ്റ്. മത്സരം കഴിഞ്ഞപ്പോൾ തുനിരാമിന്റെ ടീം പരാജയപ്പെട്ടു. പണം ആവശ്യപ്പെട്ട ഹേംറാമും തുനിരാമും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് തുനിരാം ആയുധം ഉപയോഗിച്ച് ഹേംറാമിന്റെ തലവെട്ടിയെടുക്കുകയായിരുന്നു. സംഭവത്തിന് ശേഷം വെട്ടിയ തലയുമായി രംഗപ്പാറ പൊലീസ് സ്റ്റേഷനിലെത്തിയ തുനിരാം പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |