കൊച്ചി: ഫ്ലാറ്റിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലഹരി മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന സംശയത്തിലാണ് പൊലീസ്.
കൊല്ലപ്പെട്ട സജീവ് കൃഷ്ണയും പ്രതി അർഷാദും ലഹരിക്ക് അടിമകളായിരുന്നുവെന്നും ഇതിന്റെ ഇടപാടുമായി ബന്ധപ്പെട്ട തർക്കമാവാം കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. മഞ്ചേശ്വരത്ത് നിന്നും പ്രതി അർഷാദിനെ കാസർകോട് പൊലീസ് പിടികൂടുമ്പോൾ ബാഗിൽ നിന്നും ലഹരി പദാർത്ഥങ്ങളും കണ്ടെത്തിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു മാദ്ധ്യമങ്ങളെ അറിയിച്ചു. അർഷാദിന്റെ പേരിൽ കൊണ്ടോട്ടിയിൽ ഒരു മോഷണക്കേസ് കൂടിയുണ്ട്.
കഴിഞ്ഞ ദിവസമാണ് മലപ്പുറം സ്വദേശി അമ്പലപ്പടി പുത്തൻപുര വീട്ടിൽ കെ. സജീവ് കൃഷ്ണനെ(23) കാക്കനാട് ഇടച്ചിറ ഘണ്ടാകർണ ക്ഷേത്രത്തിന് സമീപത്തെ ഓക്സ്ഓനിയ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സജീവ് കൃഷ്ണയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. യുവാവിന്റെ ശരീരത്തിൽ ഇരുപതിലേറെ മുറിവുകളുണ്ടെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്കും, കഴുത്തിലും നെഞ്ചിലുമാണ് ആഴത്തിലുള്ള മുറിവുകളുള്ളത്.
ഫ്ളാറ്റിലെ 16-ാം നിലയിൽ മൂന്ന് സുഹൃത്തുക്കൾക്കൊപ്പം വാടകയ്ക്ക് താമസിച്ചിവരികയായിരുന്നു സജീവ് കൃഷ്ണൻ. ഇവരുടെ മറ്റൊരു സുഹൃത്താണ് അർഷാദ്. ഇയാൾ ഇടയ്ക്കിടെ ഇവിടെ വന്ന് താമസിക്കാറുണ്ട്. മൂന്ന് സുഹൃത്തുക്കളിൽ രണ്ടുപേർ കഴിഞ്ഞ ദിവസം ടൂറിനും മറ്റൊരാൾ കോഴിക്കോട്ടെ വീട്ടിലേക്കും പോയിരുന്നു. തുടർന്നാണ് അർഷാദ് ഇവിടെ എത്തിയത്.
തിങ്കളാഴ്ച പുലർച്ചെ ടൂർ പോയവർ മടങ്ങിയെത്തിയെങ്കിലും ഫ്ളാറ്റ് അടഞ്ഞ നിലയിലായിരുന്നു. സമീപത്ത് റൂമെടുത്ത് താമസിച്ച ഇവർ രാവിലെ 11ഓടെ വീണ്ടുമെത്തിയെങ്കിലും അടഞ്ഞ നിലയിൽതന്നെയായിരുന്നു. തുടർന്ന് സമീപവാസിയായ മരപ്പണിക്കാരനെ കൊണ്ടുവന്ന് വാതിൽ തുറപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
അർഷാദ് മുങ്ങിയത് കൊലപാതക വിവരം പുറത്തറിഞ്ഞ ശേഷമാണെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അർഷാദിന്റെ കൈവശമാണ് സജീവന്റെ ഫോൺ ഉണ്ടായിരുന്നത്. ഈ ഫോണിൽ നിന്ന് സുഹൃത്തുക്കൾക്ക് താൻ സ്ഥലത്തില്ലെന്ന് പറഞ്ഞുകൊണ്ട് ഇന്നലെ ഉച്ചവരെ സന്ദേശം വന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |