ലക്ഷ്യം ₹200 കോടിയുടെ ഓണവില്പന
കൊച്ചി: കൺസ്യൂമർഫെഡിന്റെ ഓണവിപണി 29ന് വൈകിട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലാതല ഉദ്ഘാടനങ്ങൾ 30നാണ്. സംസ്ഥാനത്തൊട്ടാകെ 1600 ഓണച്ചന്തകളാണ് സംഘടിപ്പിക്കുന്നത്. ഈ ചന്തകളിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്‌സിഡിയോടെ ലഭ്യമാക്കുമെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ എം.മെഹബൂബ് പറഞ്ഞു. സെപ്തംബർ 7 വരെയാണ് മേള.
പൊതുവിപണിയേക്കാൾ 30 മുതൽ 100 ശതമാനം വരെ വിലക്കുറവിൽ സബ്‌സിഡി ഇനങ്ങളും 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ മറ്റു നിത്യോപയോഗ സാധനങ്ങളും ലഭ്യമാകും. ഓണക്കാലത്ത് 200 കോടി രൂപയുടെ വില്പനയാണ് കൺസ്യൂമർ ഫെഡിന് ലക്ഷ്യം.
ഇക്കുറി മിൽമ കിറ്റും
മിൽമയുമായി സഹകരിച്ച് ഓണസദ്യയ്ക്ക് ആവശ്യമായ 6 ഇനങ്ങൾ അടങ്ങിയ സ്‌പെഷ്യൽ കിറ്റും ഓണച്ചന്തകളിൽ ലഭ്യമാക്കും. 356 രൂപയുള്ള കിറ്റ് 297 രൂപയ്ക്ക് വാങ്ങാം. മൊത്തവിലയിൽ കിറ്റ് വാങ്ങുന്ന സഹകരണ സംഘങ്ങൾക്ക് 281 രൂപയ്ക്ക് കിറ്റ് നൽകും. പാലട മിക്‌സ്, നെയ്യ്, പാൽ, വെജിറ്റബിൾ ബിരിയാണി മിക്‌സ്, ഗുലാബ് ജാമുൻ എന്നിവയാണ് മിൽമ കിറ്റിലുള്ളത്.
കശുഅണ്ടി പരിപ്പും
കാഷ്യൂ ഡവലപ്‌മെന്റ് കോർപ്പറേഷന്റെ കശുഅണ്ടി പരിപ്പ് പായ്ക്കറ്റുകൾ പൊതുമാർക്കറ്റിനേക്കാൾ 15 ശതമാനം വിലക്കുറവിൽ ഓണവിപണിയിൽ ലഭ്യമാക്കും.
ഹോർട്ടി കോർപ്പുമായി സഹകരിച്ച് കർഷകരിൽ നിന്ന് ശേഖരിക്കുന്ന ജൈവ പച്ചക്കറികളും സഹകരണ സ്ഥാപനങ്ങൾ നേരിട്ട് ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയും വില്പനയ്ക്കുണ്ടാകും. വിപണനകേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാൻ ടോക്കൺ സംവിധാനം ഏർപ്പെടുത്തും.
പത്രസമ്മേളനത്തിൽ മാനേജിംഗ് ഡയറക്‌ടർ എം.സലീം, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ വി.കെ രാജൻ, കെ. മോഹനൻ, പർച്ചേസ് മാനേജർ ജി. ദിനേശ് ലാൽ, അഡ്മിനിസ്‌ട്രേഷൻ മാനേജർ സി.സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |