കൊച്ചി: ഓണം പ്രമാണിച്ച് ഹാൻടെക്‌സ് ഷോറൂമുകളിൽ പ്രത്യേക വിലക്കിഴിവ്. സർക്കാർ ജീവനക്കാർക്കായുള്ള പ്രത്യേക ഇ-ക്രെഡിറ്റ് സ്‌കീമിനും തുടക്കമായി.
ഹാൻടെക്‌സ് ഷോറൂമുകളിൽ നിന്നു കൈത്തറി തുണിത്തരങ്ങൾ വാങ്ങുമ്പോൾ 20% ശതമാനമാണ് റിബേറ്റ്. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴിയുള്ള പർച്ചേസിൽ 10 ശതമാനം അധിക വിലക്കിഴിവുമുണ്ട്.
ഇ-ക്രെഡിറ്റ് പദ്ധതിയിൽ സർക്കാർ/ അർദ്ധ സർക്കാർ/പൊതുമേഖല/ബാങ്ക് ജീവനക്കാർക്ക് 10,000 രൂപവരെ തവണവ്യവസ്ഥയിലും സീറോ ഡൗൺപേമെന്റിലും പർച്ചേസ് നടത്താം. അഞ്ചുമാസമാണ് തിരിച്ചടവ് കാലാവധി. ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് മാസത്തവണകൾ അടയ്ക്കാം.
ഹാൻടെക്‌സിന്റെ 84 ഷോറൂമുകളിലും അപേക്ഷഫോം പൂരിപ്പിച്ച് നൽകി പദ്ധതിയിൽ ചേരാം. ചേരുന്നവർക്ക് ഇ-ക്രെഡിറ്റ് കാർഡ് ലഭിക്കും. അതിലൂടെ റിട്ടയർമെന്റ് കാലംവരെ എപ്പോൾ വേണമെങ്കിലും തുണിത്തരങ്ങൾ വാങ്ങാം. ഓണക്കാലത്തെ റിബേറ്റ് അടക്കം 40 ശതമാനം വിലക്കിഴിവാണ് ആകെ ലഭിക്കുക. സെപ്തംബർ ഏഴുവരെയാണ് വിലക്കിഴിവ്.
''ഹാൻടെക്‌സ് മുദ്രയുള്ള ഉത്പന്നങ്ങളേ തിരഞ്ഞെടുക്കാവൂ""
കെ.എസ്. അനിൽ കുമാർ
ഹാൻഡ്‌ലൂം ഡയറക്ടർ, ഹാൻടെക്‌സ് എം.ഡി
കൈത്തറിമേഖലയെ
ആധുനികവത്കരിക്കും
ആധുനികവത്കരണത്തിലൂടെ കൈത്തറി മേഖലയെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഹാൻടെക്‌സ് ഓണം റിബേറ്റ് വില്പനയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഹാൻടെക്‌സ് മെൻസ് വേൾഡ് ഷോറൂമിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഹാൻടെക്‌സിന്റെ തിരുവനന്തപുരത്തെ ഫാക്ടറിയിലെ ഉത്പന്നങ്ങളാണ് ഷോറൂമുകളിൽ വിൽക്കുന്നത്. ഓണത്തിന് കശുഅണ്ടി, കൈത്തറി, കയർ, കരകൗശലം എന്നിവയുടെ കോമ്പോ പായ്ക്കറ്റും വില്പനയ്ക്കുണ്ട്. മുണ്ട്, കയർ ചവിട്ടി, ഒരു പാക്കറ്റ് കശുഅണ്ടി, ചന്ദനത്തിരി എന്നിവടയങ്ങിയ 3,534 രൂപയുടെ പായ്ക്കറ്റ് 2,500രൂപയ്ക്ക് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
റിട്ട.എസ്.ഐ കെ.കെ.തിലകൻ മന്ത്രിയിൽ നിന്ന് ആദ്യ വില്പന ഏറ്റുവാങ്ങി. ടി.ജെ.വിനോദ് എം.എൽ.എ അദ്ധ്യക്ഷനായി. മേയർ എം.അനിൽകുമാർ, ഹാൻഡ്‌ലൂം ഡയറക്ടറും ഹാൻടെക്‌സ് എം.ഡിയുമായ കെ.എസ്. അനിൽകുമാർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ.നജീബ്, ഹാൻടെക്‌സ് ഭരണസമിതി അംഗം ടി.എസ്.ബേബി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |