ആലപ്പുഴ: സബ്കളക്ടറായിരിക്കെ പ്രളയകാലത്ത് നടപ്പാക്കിയ 'ഐ ആം ഫോർ ആലപ്പി' പദ്ധതി പുനരാരംഭിക്കുമെന്ന് കളക്ടർ വി.ആർ.കൃഷ്ണതേജ പറഞ്ഞു. ആലപ്പുഴ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയത്തെത്തുടർന്ന് കഷ്ടതയനുഭവിച്ച ആലപ്പുഴയിലെ ജനങ്ങളെ സഹായിക്കാൻ 2018 സെപ്തംബർ അഞ്ചിനാണ് പദ്ധതി തുടങ്ങിയത്. രണ്ടരവർഷത്തോളം പദ്ധതി വിജയകരമായി മുന്നേറി. ഇക്കുറി കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം. ആലപ്പുഴ നഗരത്തിലെ തെരുവു നായ ശല്യം പരിഹരിക്കാൻ നടപടിയെടുക്കും. എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതി പുനരാരംഭിക്കാൻ നഗരസഭയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ദേശീയപാതയിലെ കുഴികളും മറ്റുപ്രശ്‌നങ്ങളും പരിഹരിച്ച് അപകടം ഒഴിവാക്കാൻ നടപടിയെടുക്കും. ഇതുമായി ബന്ധപ്പെട്ട് മന്ത്രി പി.പ്രസാദ് വിളിച്ച യോഗത്തിൽ തീരുമാനങ്ങളായി. ബ്‌ളാക്ക് സ്‌പോട്ടുകളിൽ അടയാള ബോർഡുകളും വെളിച്ച സംവിധാനവുമൊരുക്കും.
പാതയുടെ ഓരോ റീച്ചിനും നോഡൽ ഓഫീസർമാരെയും നിയമിച്ചിട്ടുണ്ട്.
എ.സി റോഡ് പുനരുദ്ധാരണത്തിലെ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടു. കുട്ടനാടിന്റെയും തീരമേഖലയുടെയും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുൾപ്പെടെയുള്ള പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നു. ഇവ നന്നായി നടത്തിക്കൊണ്ടുപോകാൻ മുൻകൈയെടുക്കും. നഗരത്തിലെ ഗതാഗത സംവിധാനത്തിലുള്ള അപാകതകൾ പരിഹരിക്കാൻ അടിയന്തരമായി യോഗം വിളിക്കും. നെഹ്രുട്രോഫി വള്ളംകളിക്കുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു. സ്‌പോൺസർമാരെ കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുകയാണ്. വള്ളംകളിയുടെ സുരക്ഷാ അവലോകന യോഗം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഉടൻ ചേരുമെന്നും കളക്ടർ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് എസ്.സജിത്ത് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ടി.കെ.അനിൽകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബിനീഷ് പുന്നപ്ര നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |