കൊച്ചി: ദക്ഷിണേന്ത്യയുടെ പ്രധാന കലാമാമാങ്കമായ കൊച്ചി മുസിരിസ് ബിനാലെ അഞ്ചാം പതിപ്പിന് അറബിക്കടലിന്റെ റാണി ഒരുങ്ങുന്നു. പതിവുപോലെ ഡിസംബർ 12 ന് തുടക്കമിടുന്ന കലാവിരുന്ന് 108 ദിവസങ്ങളോളം നീളും. തയ്യാറെടുപ്പുകൾ ഏറെക്കുറെ പൂർത്തിയായി. ചിത്രകാരിയും എഴുത്തുകാരിയുമായ ഷുഭഗി റാവുവാണ് ക്യുറേറ്റർ. 35 ഓളം രാജ്യങ്ങളിലെ ബിനാലെകൾ ഉൾപ്പെടെ കലാപ്രദർശനങ്ങൾ സന്ദർശിച്ച് അവർ കൊച്ചി ബിനാലെ രൂപകല്പന ചെയ്തുകഴിഞ്ഞു.
എൺപത് കലാപ്രതിഭകളെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഇതിൽ 66 കലാകാരൻമാരെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കു പുറമെ ലെബനൻ, ഫ്രാൻസ്, ടർക്കി, ഓസ്ട്രിയ, ആസ്ട്രേലിയ, മലേഷ്യ, പലസ്തീൻ, പെറു, നെതർലൻഡ്സ്, ചിലി, സ്പെയിൻ, സിംഗപ്പൂർ, പോളണ്ട്, കാനഡ, യു.കെ, സ്വിറ്റ്‌സർലൻഡ്, ദക്ഷിണാഫ്രിക്ക, കെനിയ, സ്വീഡൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഫിൻലൻഡ്, അൾജീരിയ, നേപ്പാൾ, ഇന്തോനേഷ്യ, ഈജിപ്ത്, ജർമ്മനി, ഫിലിപ്പീൻസ്, മ്യാൻമർ, ഉക്രെയിൻ, നൈജീരിയ, ജപ്പാൻ, മെക്സിക്കോ, പോർച്ചുഗൽ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കലാസംഘമെത്തും. 2020 ഡിസംബറിൽ നടത്താനിരുന്ന അഞ്ചാംപതിപ്പ് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് നീട്ടിവച്ചത്.
വേദികൾ കൂടും
ഇക്കുറി ബിനാലെയ്ക്ക് കൂടുതൽ വേദികളുണ്ടാവും.
ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലായി ഒമ്പത് വേദികളിലായാണ് ബിനാലെ അരങ്ങേറിയിരുന്നത്. ആസ്പിൻവാൾ ഹൗസ്, ആനന്ദ് വെയർഹൗസ്, ഡേവിഡ് ഹാൾ, പെപ്പർ ഹൗസ്, ഡർബാർ ഹാൾ, കാബ്രൽ യാർഡ്, കാശി ടൗൺ ഹൗസ്, മാപ്പ് പ്രൊജക്‌ട്, ടി.കെ.എം വെയർഹൗസ് എന്നിവിടങ്ങളിലായിരുന്നു പ്രദർശനം. സ്റ്റുഡന്റ്സ് ബിനാലെ, പ്രഭാഷണങ്ങൾ, ചലച്ചിത്രപ്രദർശനം എന്നിങ്ങനെ നിരവധി കലാ-സാംസ്‌കാരിക പരിപാടികൾ ഇതോടനുബന്ധിച്ചുണ്ടാവും.
ടൂറിസം മേഖലയ്ക്ക്
ഉത്തേജനം പകരും
കൊവിഡിൽ തളർന്ന ടൂറിസം മേഖലയ്ക്ക് ബിനാലെ നവോൻമേഷം നൽകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. ഫോർട്ടുകൊച്ചി ബീച്ച്, ചീനവലകൾ, ഡച്ച് സെമിത്തേരി, സെന്റ് ഫ്രാൻസിസ് പള്ളി, ബാസ്റ്റ്യൻ ബംഗ്ലാവ്,നെഹ്രു പാർക്ക്, മട്ടാഞ്ചേരിയിലെ ജൂതത്തെരുവ് എന്നിങ്ങനെയുള്ള കാഴ്ചകളും കൊച്ചി കാർണിവലുമെല്ലാം സഞ്ചാരികൾക്ക് പുതുമയാകും. 2018ൽ നടന്ന ബിനാലെയിൽ ആറു ലക്ഷം പേർ പങ്കെടുത്തെന്നാണ് കണക്ക്. കൊവിഡ്കാലത്ത് ബിനാലെ മുടങ്ങിയെങ്കിലും ആലപ്പുഴയിൽ 'ലോകമേ തറവാട്' എന്ന പേരിൽ ബിനാലെ ഫൗണ്ടേഷൻ കലാപ്രദർശനം സംഘടിപ്പിച്ചിരുന്നു. 12,000 ത്തിലേറെപ്പേർ പ്രദർശനം കാണാനെത്തിയിരുന്നു. ആറുകോടിയോളം രൂപയുടെ കലാസൃഷ്ടികൾ വിറ്റുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |